Monday 14 January 2019

ഹക്കുണ മത്താത്ത - ഭാഗം മൂന്ന് (ആഫ്രിക്കൻ സഫാരി )



    മസായിപ്പുരയിൽ 
_____________________


ഞങ്ങൾക്ക് മുന്നേവന്ന സംഘത്തെ കൂകി വിളിച്ചു വണ്ടി കേറ്റി വിട്ട സംഘം ബോമയിലേക്ക് മടങ്ങി.അവരിൽ ചിലർ ഞങ്ങളെ 'മാ'യിലും ഗുഡ് മോർണിങ്ങിലും അഭിവാദ്യം ചെയ്തു. ഞങ്ങൾ നോയ്ലിനൊപ്പം ബോമയിലേക്ക് നടന്നു.റഷീദ്, പച്ചയിലവല വിരിച്ച് വെളിച്ചം അരിച്ചെടുക്കുന്ന അക്കേഷ്യയ്ക്കടിയിലേക്ക് ക്രൂയിസർക്കുതിരയെ കെട്ടിയിട്ട് കാത്ത് നിന്നു. 

മുൾച്ചെടിച്ചില്ലകളും മരക്കൊമ്പുകളും മണ്ണിൽ വരിയൊപ്പിച്ച് കുത്തിനിർത്തി വളച്ചെടുത്ത പത്തോ പന്ത്രണ്ടോ സെന്റ്  ഭൂമിയാണ് ഈ ബോമ. ഒരു ബോമയ്ക്കുള്ളിൽ പത്തിനടുത്ത് എൻകാജി എന്ന മസായിക്കൂരകൾ ഉണ്ടാവും. ബോമയ്ക്കുള്ളിൽ മറ്റൊരു വട്ടവും കൂടിയുണ്ടാവും. വളർത്തുമൃഗങ്ങൾക്കുള്ള 'അതീവസുരക്ഷായിടം' ആണിത്. ബോമയുടെ പരമ്പരാഗതശൈലി നോയ്ലും കൂട്ടരും ഇവിടെ പാലിച്ചിട്ടുണ്ട്.മുൾച്ചെടിക്കമ്പുകൾ അട്ടിയിട്ട് പുറത്തെ വേലിക്ക് (മാ ഭാഷയിൽ എങ്കാങ്ങ്)പതിവിലേറെ ബലപ്പെടുത്തലുണ്ട് ഇവിടെ.നമ്മുടെ നാട്ടിലെ മുൾവേലികളെക്കാൾ'മുൾപ്പരമാണ് ' ഈ വേലി.





അമ്മയേയും മിനിയേയും അമ്മുവിനേയും മസായിപ്പെൺകിടാങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. തങ്ങളുടെ ഡിസ്ക്കു പോലുള്ള കണ്ഠാഭരണങ്ങൾ അണിയിച്ചും പാട്ടു പാടിയും ഇളകിയാടിയും അവരെ മാക്കം കൂട്ടാനുള്ള ശ്രമത്തിലായിരുന്നു മസായിസുന്ദരികൾ. മുട്ടുകളുടെ മുറുമുറുപ്പും പ്രായത്തിന്റെ പരിഭവും അവഗണിച്ച് അമ്മ പറ്റാവുന്ന വിധത്തിൽ ആടുന്നുണ്ട്. ഗോത്ര നൃത്തങ്ങൾ തനിക്കെളുപ്പം വഴങ്ങുന്നതാണെന്ന് അമ്മു പറമ്പിക്കുളത്തെ ആദിവാസി ഊരിൽ തെളിയിച്ചിട്ടുണ്ട്.

ഞാൻ നോയ്ലുമായി സംസാരിച്ചുകൊണ്ടു നിന്നു. മസായി ജീവിതത്തെക്കുറിച്ച് 'ഒന്നാം കൈ' വിവരശേഖരണമാണ് ലക്ഷ്യം. നോയ്ൽ തീരെ സംസാരപ്രിയനല്ല. ചോദിച്ചാൽ ഉത്തരം .അല്ലെങ്കിൽ ഒരു ഗൈഡിന്റെ അനുഷ്ഠാനവിവരണം. മുഖം തീരെ പ്രസന്നമല്ല. വല്ലാത്തൊരു ഭാരം തൂങ്ങുന്ന ഭാവം. ഗോരംഗോരയിൽ  നിന്നുള്ള വഴിക്ക് തലതൂങ്ങിക്കഴുതകളെ കണ്ടപ്പോഴുണ്ടായ സങ്കടം എനിക്കിപ്പോഴും തോന്നി.കടും നീലയിൽ കറുത്ത വരകൾ കള്ളികളിടുന്ന ഷുക്കയിൽ നോയ്ൽ കൂടുതൽ ഇരുണ്ടു പോകുന്നു. എന്നാൽ ഇതിനിടയിലൊന്നും മങ്ങിപ്പോകാതെയൊരു സൗഹൃദം സൂക്ഷ്മമായി സൂക്ഷിച്ചിരുന്നു അയാൾ.അതെന്നെ ധൈര്യപ്പെടുത്തി.



കടുംനിറങ്ങളിൽ, മിക്കവാറും ചുവപ്പിൽ, കറുത്ത കള്ളികൾ മേയുന്ന പരുത്തിപ്പുതപ്പാണ് ഷുക്ക. ഇന്ന് മസായികളുടെ പ്രതീകപ്പര്യായം തന്നെയാണ് ഷുക്ക. മസായികളുടെ പരമ്പരാഗതവേഷമൊന്നുമല്ല ഇത് . മസായി ഗോത്രത്തിന് പുറത്തും നഗരങ്ങളിലും ദരിദ്രന്റെ ആഫ്രിക്കൻ കമ്പിളിയാണത്.ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ മാത്രമാണ് ഷുക്ക മസായികളുടെ ഗോത്രവേഷമായി സ്ഥാനമുറപ്പിക്കുന്നത്. കോളോണിയൽ കാലത്ത് സ്കോട്ടിഷ് കമ്പനികളിൽ നിന്നാണ് ഷുക്ക  വന്നതെന്ന് കരുതുന്നു. അതിന് മുമ്പ് കാലിത്തൊലിയും ആട്ടിൻതോലുമായിരുന്നു മസായീശരീരം മറച്ചിരുന്നത്. കാട്ടിലെ പരുക്കൻ ജീവിതത്തിനും കടുത്ത കാലാവസ്ഥയ്ക്കും ചേർന്നതായിരുന്നു ഒന്നാം തരം പരുത്തിയിൽ നെയ്ത ഷുക്ക.

ദാർ എസ്സെലാമിലെ തുണിമില്ലുകളുടെ കുത്തകയായിരുന്നു ഷുക്ക. ഇന്ന് ചൈനയിൽ നിന്നുള്ള ഷുക്കകളാണ് മസായികൾ ഉപയോഗിക്കുന്നത്. എവിടെ നിന്ന് ഷുക്ക വാങ്ങിയാലും അതിന്റെ മൂലയിലും കവറിലും ഇങ്ങനെ എഴുതിയിട്ടുണ്ടാവും -The original Masai shukka,made in China.

ടൂറിസത്തിന്റെ ഭാഗമാകുന്ന ഓരോ മസായിക്കൂട്ടത്തിലും നോയ്ലിനെപ്പോലെയുള്ള രണ്ടോ മൂന്നോ ഗൈഡുമാരുണ്ടാവും. സന്ദർശകരോട് സംസാരത്തിലും ഭാഷയിലും പിടിച്ചു നില്ക്കാൻ പഠിപ്പുള്ളവർ. പാശ്ചാത്യരുടെ മിഷനറി പ്രവർത്തിനിടയിലാണ് മസായിക്ക്  മെച്ചപ്പെട്ട അടിസ്ഥാന വിദ്യാഭ്യാസവും ആഗ്ലേയപരിജ്ഞാനവും ലഭിച്ചുതുടങ്ങിയത്. പകരം മസായികൾ അവരുടെ കുരിശും കുർബാനയും സ്വീകരിച്ചു.നോയ്ൽ എന്നപേരു പറയുന്നുണ്ട് അയാളുടെ സ്ക്കൂൾ പശ്ചാത്തലവും മതവും. പഠിക്കാൻ പോയി ക്രിസ്ത്യാനിയായ നോയ്ലിന് ജീസസിനും മദർ മേരിക്കുമപ്പുറം ആരേയും അറിയില്ല.പ്രാർത്ഥിക്കുന്നത് മലയോടും മഴയോടും മരത്തോടും മാനത്തോടും.ഏകദൈവ - എങ്കായ് -വിശ്വാസത്തിന്റെ ജീനുകൾ നുരയ്ക്കുന്ന മസായിത്തലയിൽ മറ്റു 'ദൈവങ്ങൾ' എങ്ങനെ നുഴഞ്ഞു കയറാൻ ?

മസായിപ്പുരാണത്തിൽ ആദിയിൽ ആകാശവും ഭൂമിയും ഒന്നായിരുന്നു. മണ്ണും വിണ്ണും വേർപിരിയുമ്പോഴാണ് എങ്കായ് സംഭവിക്കുന്നത്. ഈജിപ്തിലേയും സോമാലിയയിലേയും ചില ഗോത്രങ്ങളും ഇതേ ദൈവസങ്കല്പങ്ങൾ പുലർത്തുന്നുണ്ട്. പൗരുഷത്തിന്റേയും സ്ത്രൈണതയുടേയും മിശ്രിതമാണ് എങ്കായ് ദൈവം. നമ്മുടെ അർദ്ധനാരീശ്വരന്റെ ആഫ്രിക്കൻ പതിപ്പ്.ആഫ്രിക്കയിലെ മിക്ക ഗോത്രദൈവങ്ങളുടേയും നിർമ്മാണം ഈ മട്ടിലാണ്. ഉദാഹരണത്തിന് ഈജിപ്തിലെ ഇമാന - അമിനാറ്റ (Imana-Aminata) ദ്വന്ദ്വം..

എങ്കായ്ക്ക്  മറ്റൊരു ദ്വന്ദ്വവ്യക്തിത്വം കൂടിയുണ്ട്. നന്മയുടെ ഭാഗമായ കറുപ്പു നിറമുള്ള എങ്കായ് നരോക്ക്. ചുവപ്പുനിറത്തിൽ തിന്മയുടെ നന്യോക്ക് .ശ്രദ്ധിക്കുക ആഫ്രിക്കൻ പുരാണങ്ങളിൽ നന്മയുടെ നിറം കറുപ്പാണ്. തിന്മയ്ക്ക് ചുവപ്പോ വെളുപ്പൊ നിറവും ഇംഗ്ലീഷുകാരന്റെ മുഖവുമാണ്. 

എങ്കായ് ദൈവം കന്നുകളെത്തന്നു. മേച്ചിൽപ്പുറങ്ങൾ തന്നു. തങ്ങളെ ലോകത്തിലെ എല്ലാ കന്നുകാലികളുടേയും ഉടമസ്ഥരാക്കി. അതാണ് മസായി വിശ്വാസം. എവിടെ കന്നുകളെക്കണ്ടാലും അവരത് സ്വന്തമാക്കും. മറ്റ് ഗോത്രങ്ങളുടെ വളർത്തുമൃഗങ്ങളെ കടത്തിക്കൊണ്ടു പോരും. വേണ്ടിവന്നാൽ അതിന് വേണ്ടി പടവെട്ടും. അതിൽ അവർ തെറ്റൊന്നും കണ്ടില്ല. എങ്കായ് ദൈവം പറഞ്ഞിട്ടുണ്ടല്ലോ? ആ അനുഗ്രഹം ഉണ്ടല്ലോ? മസായികളുടെ തുള്ളൽ നൃത്തം അന്യന്റെ ആലയിലേക്ക് ചാടി കന്നുകളെ തട്ടിക്കൊണ്ടു പോരാനുള്ള പരിശീലനമാണെന്നൊരു ദുഷ് വർത്തമാനമുണ്ട്.
ഇന്ന് അവനവന്റെ കന്നുകളെ കൊണ്ട് ഇവർ തൃപ്തരാണ്. അവയെത്തന്നെ മേയ്ക്കാൻ പുല്ലില്ല.

നോയ്ലിൽ നിന്ന് വിവരങ്ങൾ വീഴുന്നത് കാട്ടിലെ തൂളൽ മഴ പോലെയാണ്. ഇടയ്ക്കൊന്ന് നനഞ്ഞാലായി. പതിവു പല്ലവികൾക്കപ്പുറം എന്തെങ്കിലും പാടിക്കണമെങ്കിൽ വല്ലാതെ ശ്രമിക്കണം.  മസായിപ്പുരദർശനത്തിന് ആളൊന്നുക്ക് പതിനഞ്ചു ഡോളറാണ് ഫീസ്. ഞാൻ നൽകിയ നൂറു ഡോളർ നോട്ട്, ബാക്കി പോകുമ്പോൾ തരാം എന്നു പറഞ്ഞ് നോയ്ൽ ഷുക്കയുടെ ഏതോ മടക്കിൽ ഒളിപ്പിച്ചു.




അമ്മുവും അമ്മയും മസായിച്ചമയങ്ങളണിഞ്ഞ് പെൺകിടാങ്ങളോട് സംസാരത്തിലാണ്. പെൺകിടാങ്ങളെല്ലാം മൊട്ടത്തലച്ചികളാണ്. വിവിധ കടുംനിറങ്ങളിലുള്ള ഷുക്കകൾ തോളെല്ലിന് മുകളിൽ കെട്ടിയിട്ടിരിക്കുന്നു.അമ്മയെ അവർക്ക് ശ്ശി പിടിച്ചിരിക്കുന്നു. അമ്മയും നല്ല ഉത്സാഹത്തിലാണ്. എന്താണാവോ അവരുടെ പൊതുഭാഷ ! മിനി 'ക്യാമറ പ്രവർത്തനത്തിലേക്ക് ' തിരിഞ്ഞിരിക്കുന്നു. അവരിൽ ആരാണ് ഏറ്റവും സുന്ദരിയെന്ന് ഞാൻ നോയ്ലിനോട് ചോദിച്ചു. എന്റെയും നോയ്ലിന്റേയും 'സൗന്ദര്യം' ഒന്നല്ലല്ലോ. അവൾ, പിന്നെ അവളും അവളും എന്ന് പറഞ്ഞ് നോയ്ൽ നാലുപേരെ ചൂണ്ടിക്കാണിച്ചു.നാലും മൊട്ടത്തലകൾ . സാമാന്യത്തിലധികം ഉയരം. മുഴച്ചു നിൽക്കുന്ന മിനുങ്ങിയ കവിളെല്ലുകൾ. ബാക്കി സൗന്ദര്യക്കണക്കുകളൊക്കെ നീളൻ ഷുക്കകൾ ഒളിപ്പിക്കുന്നു. ഇതൊക്കെയായിരിക്കാം സൗന്ദര്യം എന്ന് ഞാനും കരുതി. അരുഷയിലെ പച്ചക്കറിക്കടക്കാരി തന്ന പാഠം ഞാൻ മറന്നിട്ടില്ല.


ബോമയുടെ നടുത്തളത്തിൽ ഒരു കൂട്ടം മസായിക്കുട്ടന്മാർ അവരുടെ 'വടിത്തുളളൽ ' നൃത്തം ആരംഭിച്ചിരിക്കുന്നു. എല്ലാവരും തോട്ടിപ്പരുവം. ഒരു കൈയിൽ വടി കുത്തനെപ്പിടിച്ച്  കുത്തനെ ചാടുകയാണ്. പഴയ ടയറു വെട്ടിയുണ്ടാക്കിയ ചെരുപ്പിട്ട്   (മൃഗത്തോൽച്ചെരുപ്പിൽ നിന്ന് ടയർച്ചെരുപ്പിലേക്ക് മാറിയിട്ട് അധികകാലമായിട്ടില്ല)കാൽവിരലുകളിൽ കുത്തി നിന്ന് അങ്ങനെ ഉയരുകയാണ്. അരമീറ്ററോളമൊക്കെയാണ് അങ്ങനെ പൊങ്ങുന്നത്. അഡുമ എന്നാണിതിന്റെ മസായിപ്പേര്. അർത്ഥം കുത്തനെച്ചാടുക എന്ന് തന്നെ .എമുറാത്ത (സുന്നത്ത്) എങ്കിയാമ (വിവാഹം ) യുനോട്ടോ (പടയാളികളുടെ തലവടിക്കൽ) എന്നിങ്ങനെയുള്ള പരമ്പരാഗതാഘോഷങ്ങളുടെ ഭാഗമായാണ് അഡുമ നടക്കാറ്. ആഘോഷങ്ങൾ പത്ത്  ദിവസങ്ങളോളം നീണ്ടു നിൽക്കും. ആൺകുട്ടികളും പെൺകുട്ടികളും മുതിർന്ന് പുരുഷനും സ്ത്രീയും ആവുന്ന സമയമാണിത്. രണ്ടു കൂട്ടർക്കും സുന്നത്തുണ്ടാവും. ഗവൺമെൻറിന്റേയും സന്നദ്ധ സംഘടനകളുടേയും വിദ്യാഭ്യാസത്തിന്റേയും ഇടപെടലിലൂടെ പെൺസുന്നത്ത് ഏതാണ്ട് നിലച്ചിട്ടുണ്ട്. ചെറിയ പടയാളികൾ (ജൂനിയർ മോറാൻ ) വലിയ പടയാളികളാവുന്നതും പടയാളികൾ വിവാഹത്തിന് ക്വാളിഫൈ ചെയ്യുന്നതും ഈ സമയത്താണ്. ഇപ്പോൾ നടക്കുന്നത്  ടൂറിസ്റ്റുകൾക്കായുള്ള പരിഷ്ക്കരിച്ച പതിപ്പാണ്.

ഞാൻ നോയ്ലിനെ ഉപേക്ഷിച്ച് അഡുമക്കാരുടെ കൂട്ടത്തിൽ ചേർന്നു. എന്റെ എല്ലാ കോമാളിത്തരങ്ങളും പകർത്തിക്കോളൂ എന്ന് പറഞ്ഞ്  എന്റെ ക്യാമറ കൂടി മിനിയെ ഏൽപ്പിച്ചു. ഉന്നതശീർഷർക്കിടയിൽ നിന്ന് രണ്ടു ചെറിയ തോട്ടികളെ കണ്ടെത്തി അവർക്കിടയിൽ ചെന്ന് നിന്നു. എല്ലാവരും ഈ കുട്ടിത്തടിയനെ നീളൻ വടി തന്ന് സന്തോഷത്തോടെ കൂട്ടത്തിൽ ചേർത്തു. പടമെടുപ്പുകാരുടെ സൗകര്യത്തിനായി മുഴുവട്ടത്തിൽ നടക്കേണ്ട നൃത്തം അരവട്ടത്തിലാണ് നടക്കുന്നത്. അവരുടെ ഓഹോയ് ഇഹേയ് കൂഹായ് കോറസ്സിലൊക്കെ ഞനെളുപ്പം സെറ്റ് ആയി. പിന്നെ ചാട്ടമായി. ഈരണ്ടു പേരായി മുന്നിലേക്ക് ചെന്ന് ചാട്ടം.വലതു കൈയിൽ വടി കുത്തനെ പിടിച്ച് കാൽവിരലുകളിൽ ആഞ്ഞ് നേരെ മേലോട്ടു പൊങ്ങണം. അങ്ങനെ എന്റെ ഊഴമായി. ചാടുമ്പോൾ വടി കുത്തനെപ്പിടിക്കാൻ തന്നെ എനിക്ക് നാലഞ്ചു ചാട്ടം വേണ്ടിവന്നു. എൺപത് കിലോയുടെ മലയാളിപ്പിണ്ഡം ഭൂമി വിട്ടുയരാൻ ആഫ്രിക്കൻ ഭൂഗുരുത്വാകർഷണം സമ്മതിക്കുന്നില്ല. എന്റെ കൂടെച്ചാടുന്ന പഹയൻ എന്നെ നാണം കെടുത്താനായി ഒരടിയോളമൊക്കെയാണ് പൊങ്ങുന്നത്.അപ്പുറത്ത് ചന്തിയുന്തിച്ച് മുന്നോട്ടൊന്ന് കുനിഞ്ഞ് കൈയടിച്ച് കുഹായ് പാടി നൃത്തം തുടരുന്ന പെൺകിടാങ്ങൾ എന്റെ സാഹസം കണ്ട് ചിരിക്കുന്നുണ്ട്. അമ്മുവിന്റേയും മിനിയുടേയും മാത്രമല്ല ഇടയ്ക്കു കേറി വന്ന ഒരു മദാമ്മയുടെ ക്യാമറയ്ക്കും ഞാൻ വിരുന്നാകുന്നുണ്ട്.



ഏതാനും ചാട്ടങ്ങൾ കഴിഞ്ഞ് ഞങ്ങൾ പിൻവാങ്ങി. ഓഹോയ് കൂ ഹോയ് തുടങ്ങി. എന്റെ ചാട്ടക്കൂട്ടുകാരൻ തോളിലൂടെ കൈയിട്ട് എന്നെ ചേർത്തു പിടിച്ച് സമാധാനപ്പെടുത്തുകയും അടുത്ത വട്ടം ചാട്ടം ഗംഭീരമാകുമെന്ന്  ഉറപ്പിക്കുകയും ചെയ്തു. എന്റെ ഹൃദയം ആഫ്രിക്കൻ പെരുമ്പറ പോലെ സന്തോഷത്തിൽ മുഴങ്ങി. മസായികളുടെ വലിയ ഗുണമാണിത്. നമ്മുടെ ആദിവാസികളെപ്പോലെ, മററു ആദിമ ഗോത്രക്കാരെപ്പോലെ മസായി അപകർഷതയോ  അമിത വിധേയത്വമോ പ്രദർശിപ്പിക്കുന്നില്ല. ആഫ്രിക്കയിലെ ജീവിതരീതി തന്നെയായിരുന്ന അടിമക്കച്ചവടത്തെ ചെറുത്തു നിന്ന ഒരേയൊരു ഗോത്രമാണിത്. നൈൽ നദിയുടെ തീരത്ത് നിന്ന്  തെക്കോട്ടിറങ്ങി ,മറ്റു ഗോത്രങ്ങളെ തുരത്തിയോടിച്ച്  ഗ്രെയ്റ്റ് റിഫ്ട് വാലിയും സമീപദേശങ്ങളും സ്വന്തമാക്കിയ ശൂരന്മാരാണിവർ. കുന്തവും പരിചയും  ചെറിയ മരഗദയും ആയിരുന്നു ആയുധങ്ങൾ .നൂറു മീറ്ററപ്പുറമുള്ള ശത്രുവിനെപ്പോലും എറിഞ്ഞു വീഴ്ത്തിയിരുന്നു, ഒറിൻക എന്ന ഗദ. ഇന്നും ഇതൊക്കെത്തന്നെയാണ് മസായി വീരന്മാരുടെ ആയുധങ്ങൾ. 

ഞാൻ വീണ്ടും ചട്ടത്തിനൊരുങ്ങി.ഇത്തവണ ഷൂസ് ഊരിമാറ്റി മസായി സുഹൃത്തിന്റെ ടയർ ചെരുപ്പിട്ടു. ചാട്ടത്തിന്റെ കൂടോത്രം അതിന്റെ ഉള്ളിലാണെങ്കിലോ! ഏതായാലും ആഫ്രിക്കൻ മണ്ണ് കാര്യമായി താഴോട്ട് പിടിച്ച് വലിച്ചില്ല. ഏതാനും സെൻറിമീറ്ററോക്കെ പൊങ്ങാനാവുന്നുണ്ട്. ഓഹോയ് വായ്ത്താരിക്ക് ഒച്ചയും ഈണവും മെച്ചപ്പെടുകയും ചെയ്തു. ഇപ്പോഴിത്ര മതി.ഞാൻ അഡുമക്കാരോട് നന്ദി പറഞ്ഞ് പിൻവാങ്ങി.





ചൊല്ല് - മറുചൊല്ല് എന്ന മട്ടിലാണ് മസായിപ്പാട്ടുകൾ . അതങ്ങനെ പാടിയും ആടിയും കൂവിയും കേട്ടും തലമുറകളുടെ സ്വന്തമാകുന്നു. തുളുവിനെപ്പോലെ എഴുത്തറിയാത്ത ശബ്ദാഘോഷമാണ് മസായി (മാ) ഭാഷ എന്നാണ് ഞാൻ കരുതിയിരുന്നത്.നോയ്ൽ അത് തിരുത്തിത്തന്നു.മാ ഭാഷയിൽ ഏറെ പുസ്തകങ്ങളുണ്ടോ എന്ന് നോയ്ലിനറിയില്ല.എന്നാൽ ബൈബിളുണ്ട് എന്ന് മൂപ്പർ ഉറപ്പിച്ചു പറയുന്നു. സ്വാഹിലിയും ഇംഗ്ലീഷുമാണ് ടാൻസാനിയയിലെ വ്യവഹാരഭാഷകൾ. അപൂർവ്വമായാണ് മാ  പഠിപ്പിക്കുന്നതും ഉപയോഗിക്കുന്നതും .

ഗൈഡൻ നോയ്ൽ തന്റെ അനുഷ്ഠാനവിവരണത്തിലേക്ക് മടങ്ങി. മറ്റു മസായികളെപ്പോലെയല്ല നോയ്ൽ.പൊക്കോമില്ല. കൂട്ടുമില്ല. ചുക്കു കടിച്ച മുഖവും. കൈയിലെ നീളൻ വടി നീട്ടിക്കുത്തി, അരപ്പട്ടയിൽ വലതു വശത്ത് തൂങ്ങുന്ന കഠാരയുമായങ്ങനെ നിൽക്കും . തങ്ങൾ നോമാഡിക്കുകളാണെന്നാണ് മൂപ്പര് പറയുന്നത് .ഒന്നിലധികം ഇണകളെ കൂട്ടുന്നവരും.  കളത്രവും കുട്ടികളും കന്നുകാലിയുമാണ് ഒരു പുരുഷന്റെ സമ്പത്തിന്റെ അളവുകൾ.  മൂന്നോ നാലോ മാസമാണ് ഒരിടത്തുണ്ടാവുക. അപ്പോഴേക്കും  ആ പ്രദേശത്തെ പുല്ലൊക്കെ കന്നുകാലികൾ ഒരു വിധം നിരപ്പാക്കിയിട്ടുണ്ടാവും. പിന്നെ കുടിലുകളൊക്കെ പൊളിച്ച് സാധനങ്ങൾ കഴുതകൾക്ക് പുറത്ത് കെട്ടിവെച്ച് കാലികളുമായി പുറപ്പെടുകയായി, മറ്റൊരു മേച്ചിൽപ്പുറം തേടി. കൂട്ടത്തിലൊരാൾ മരിച്ചു പോയാലും അവർ ബോമയുപേക്ഷിച്ചു പോകും. മൃതദേഹം കാടിന് കൊടുക്കും.

അങ്ങനെ പറഞ്ഞു വന്നാൽ മസായികൾ സെമിനൊമാഡിക്കാണ്. ഇന്ന് കാടും മസായിനാടും ചുരുങ്ങിവരുകയാണ്. മൃഗങ്ങളും മസായികളും പെരുകുകയാണ്. റിസോർട്ടുകളും വൈൽഡ് ലൈഫ് ലോഡ്ജുകളും രാജകീയ നായാട്ടു സംലങ്ങളും കൂടുതൽ കാട് സ്വന്തമാക്കുന്നു. മൃഗങ്ങളേയും മസായികളേയും തുരത്തുന്നു. ഓടിപ്പോകാത്തവർ ഏറ്റുമുട്ടലുകളിൽ മരിക്കുന്നു. കുടിലുകൾക്ക് തീയിടുന്നു. കന്നുകളെക്കാല്ലുന്നു. ചുരുങ്ങിപ്പോയ കാടിനായി പെരുകിയ മൃഗങ്ങളും മസായികളും മത്സരിക്കുന്നു. ഗതികെട്ട് മസായികൾ കൃഷിയിലേക്കും നഗരത്തിലേക്കും നീങ്ങുന്നുണ്ട്. നഗരങ്ങളിലവർ ബാർബർമാരും കേശാലങ്കാരവിദഗ്ദരും സെക്യൂരിറ്റിക്കാരും ആയി ജോലി നോക്കുന്നു. എത്ര നാഗരികനായാലും മസായി മാസത്തിലൊരിക്കലെങ്കിലും , മുണ്ടൻ പാട്ട ബസ് കയറിയോ, കാടിനുള്ളിലെ ക്യാമ്പുകളിലേക്ക് വെള്ളവും മറ്റു സാധങ്ങളും കൊണ്ടുപോകുന്ന ലോറികളിൽ കയറിയോ പിതൃഗോത്രത്തിന്റെ   ബോമകളിലെത്തുമെന്നാണ് നോയ്ൽ  പറയുന്നത്. പാന്റും ടീ ഷർട്ടും ഊരിവെച്ച് ഷുക്ക മുറുക്കിയവർ കന്നുകൾക്കും കൂട്ടുകാർക്കുമൊപ്പം കാട്ടിലലയും. കാലിച്ചോരയും ചൂടൻ പുതുപ്പാലും കുടിച്ച് ,ആട്ടിറച്ചി ചുട്ടു തിന്ന്, ബോമയിലെ മണ്ണിൽ, നക്ഷത്രപ്രിന്റുള്ള ഷുക്ക പുതച്ച രാത്രിപ്പെണ്ണിനൊപ്പം കിടന്നുറങ്ങും.

അപൂർവ്വം സംഘങ്ങൾ അരുഷ പോലെയുള്ള നഗരങ്ങളിലേക്ക് സ്ഥിരമായി കുടിയേറിയിട്ടുണ്ട്. അരുഷയിൽ നിന്നുള്ള ഹൈവേയിലൂടെയാണ് ഞങ്ങൾ വന്നത് .റോഡിൽ നിന്നകന്ന് കണ്ടിരുന്ന തകരഷീറ്റുകൾ മേഞ്ഞ പുരകൾ മസായികളുടേതാണെന്ന് ഞങ്ങൾ കരുതിയില്ല. പൂണ്ണമായും കാട്ടുവാസികളും അപരിഷ്കൃതരുമാണ് മസായികൾ എന്നാണല്ലോ ഞങ്ങൾ പഠിച്ചത്.സെരംങ്കട്ടിയിലും ഗോറങ്ങ്ഗോരോയിലും ഞങ്ങൾ കണ്ടതിനേക്കാൾ വലിയ കാലിക്കൂട്ടങ്ങളുമായി ബാലന്മാർ മേഞ്ഞു നടക്കുന്നത് ഞങ്ങളവിടെ കണ്ടിരുന്നു.മുതിർന്നവരേയും കുട്ടികളേയും സ്ത്രീകളേയും കുടിലിൽ വിട്ട് യുവാക്കൾ (മോറാൻമാർ ) കാലികളുമായി മേയാൻ പോകും. ദിവസങ്ങൾ കഴിഞ്ഞാവും മടക്കം. ഇവരെ നമുക്ക് അർബൻ നൊമാഡിക് എന്നു വിളിക്കാം. കാലിപ്പണി പൂർണ്ണമായി ഉപേക്ഷിച്ച മസായികളും നഗരങ്ങളിലുണ്ട്. കൃഷിയിലും മറ്റ് തൊഴിലുകളിലും വ്യാപൃതരായവർ .അർബൻ മസായികൾ.  അധികകാലമിനി അലഞ്ഞു തിരിഞ്ഞു കഴിയാനാവില്ലെന്ന് അറിയുന്ന മസായികൾ അറിവിലേക്ക് തിരിയുന്നുണ്ട്.കാട്ടിലും വിദൂര ഗ്രാമങ്ങളിലും കഴിയുന്ന മസായികളേക്കാൾ വിദ്യാഭ്യാസ-ആരോഗ്യ പരിപാലന സൗകര്യങ്ങൾ ഇവർക്ക് കിട്ടുന്നു.ഇവർക്കിടയിൽ നിന്ന് ടീച്ചർമാരും എഞ്ചിനീയർമാരും ഡോക്ടർമാരും രാഷ്ട്രീയ നേതാക്കളും ഉണ്ടാവുന്നുണ്ട്. രണ്ടുവട്ടം ടാൻസാനിയയുടെ പ്രധാനമന്ത്രിയായിരുന്ന എഡ്വേർഡ് സൊക്കോയ്ൻ (Edward Sokoine) ഇക്കൂട്ടരിൽ പെട്ടതാണ്. ടാൻസാനിയയുടെ 'രാഷ്ട്രപിതാവായ ' ജൂലിയസ് നെരേരയുടെ വലംകയ്യും, 1984 ൽ കാറപകടത്തിൽ മരണപ്പെട്ടില്ലെങ്കിൽ നെരേരയുടെ പിൻഗാമിയായി പ്രസിഡന്റാകേണ്ട ആളുമായിരുന്നു ഈ നാൽപ്പത്തിയാറുകാരൻ.

നോയ്ൽ ജോലി തുടരുന്നു. അയാൾ ഞങ്ങളെ അയാളുടെ കുടിലിലേക്ക് കൊണ്ടുപോയി.വലിയ വട്ടക്കുട്ട കമഴ്ത്തിവെച്ച പോലുള്ള കുടിൽ. മരക്കമ്പുകൾ വട്ടത്തിൽ മണ്ണിലേക്കിറക്കി ,വിലങ്ങനെ ചെറുചില്ലകൾ വെച്ചു കെട്ടി, ഇലകൾ കൊണ്ട് പൊതിഞ്ഞ്, അതിൽ മണ്ണ് -ചാണകം -ഗോമൂത്രം മിശ്രിതം തേച്ചു പിടിപ്പിക്കുന്നു. ഇതിന് മുകളിൽ ചാണകം മെഴുകിയാൽ ചുമരായി.മേൽക്കൂരയും അക്കേഷ്യക്കമ്പുകളുണ്ടാക്കുന്ന അസ്ഥിപജ്ഞരത്തിൽ പുല്ലും ഇലകളും നിറച്ച്  ചാണക മിശ്രിതം ( മചാഗോ മിശ്രിതം ) തേച്ചുപിടിപ്പിച്ചുണ്ടാക്കുന്നു




വന്യമൃഗങ്ങളെത്തടയാൻ ഈ ചാണകച്ചുമരുകൾക്കാവുമോ? ഞാൻ നോയ്ലിനോട് ചോദിച്ചു. ഏയ്, ഇതിന് ആ ഉദ്ദേശ്യമില്ല. അത് ആ പുറംവേലിയുടെ പണിയാണ് .അത് ഞങ്ങൾ പുരുഷന്മാരുടെ പണിയാണ്.എങ്കാങ്ങ് എന്നു വിളിക്കുന്ന അക്കേഷ്യ മുൾവേലി ചൂണ്ടിനോയ്ൽ പറഞ്ഞു.നോയ്ലിന്റെ ആൺകോയ്മ ചുരമാന്തുന്നു.

സിംഹമോ പുലിയോ നിങ്ങളുടെ കന്നുകളെ കൊന്നു തിന്നാറുണ്ടോ? ഞാൻ ചോദിച്ചു.
അപൂർവ്വമാണ്.
അങ്ങനെയുണ്ടായാൽ? വന്യമൃഗങ്ങൾ നിങ്ങളെ പരിക്കേൽപ്പിച്ചാൽ? ആരെയെങ്കിലും കൊന്നാൽ?
ഞങ്ങൾ കൊല്ലും.. നിർവികാരമായ മുഖത്തിന് കോട്ടം വരുത്താതെ നോയ്ൽ പറഞ്ഞു.

വന്യമൃഗങ്ങൾ കൊന്നു കളയുന്ന വളർത്തുമൃഗങ്ങൾക്ക് സർക്കാർ വക നഷ്ടപരിഹാരം എന്ന ചടങ്ങൊക്കെയുണ്ട്.ഒരു നടക്കാചടങ്ങ് .അത് കൊണ്ട് അവർ കൊല്ലുന്നു. കുന്തവും അമ്പും വില്ലും കുഞ്ഞൻ ഗദയുമുപയോഗിച്ച് ,ശത്രുവിനെ തീർത്തു കളയുന്നു. തരംഗീറിയിലും മന്യാരയിലുമാണ് മനുഷ്യ - മൃഗ സംഘർഷങ്ങൾ കൂടുതലുണ്ടാവുന്നത്. ഇവിടെത്തന്നെയാണ്  കൃഷിക്കും ലോഡ്ജുകൾക്കും മററ് ടൂറിസ്റ്റ് സൗകര്യങ്ങൾക്കുമായി കൂടുതൽ കാട് കയ്യേറിയിട്ടുള്ളത്. മുഖ്യ നഗരങ്ങളോട് അടുത്തു കിടക്കുന്ന ഇവിടെ മസായികളും മററു ഗോത്രങ്ങളും മൃഗങ്ങളെ നേരിടുന്നത്  അമ്പും കല്ലും കുന്തവുമായിട്ടൊന്നുമല്ല. നല്ല നാടൻ തോക്കാണ് അവിടങ്ങളിൽ മൃഗങ്ങളെ നേരിടുന്നത്.

അതിരുകളെക്കുറിച്ച് അറിവില്ലാത്ത ചില സിംഹത്താൻമാർ ചിലപ്പോൾ ഗ്രാമത്തിലെത്തും. അതിലും അപൂർവ്വമായി  ,ചില പഞ്ഞദിനങ്ങളിൽ,ചിലർ മസായികളുടെ കാലികളെത്തേടിയെത്തും .അതല്ലാതെ മൃഗങ്ങൾ മസായികളെത്തേടിയോ മസായികൾ മൃഗവേട്ടയ്ക്കോ ഇറങ്ങാറില്ല. മസായിയുടെ ശൗര്യം വിളംബരം ചെയ്യാറുണ്ടായിരുന്ന 'സിംഹവധം' ഇപ്പോഴിവർ ആടാറില്ല. അസുഖ ബാധിതരായ ,പരിക്കേറ്റ സിംഹങ്ങളേയും മറ്റു മൃഗങ്ങളേയും കസ്റ്റഡിയിലെടുത്ത് ചികിത്സക്കേൽപ്പിക്കാനും കാട്ടിലെ കമ്പിക്കെണികൾ(snares ) നീക്കം ചെയ്യാനും ഇന്ന് വനപാലകരെ സഹായിക്കുന്നത് മസായികളാണ്.അങ്ങനെ മഹാവനങ്ങളായ സെരങ്കട്ടിയിലും ഗോരംഗോറയിലും മസായി-മൃഗ - വനപാലക കൂട്ടായ്മ രൂപപ്പെടുന്നുണ്ട്.

കുടിലിലേക്ക് ഞാനും അമ്മുവും മാത്രമാണ് കയറിയത്.ഞവണിക്കയുടെ വായിലേക്കെന്ന പോലെ ഒരു വശത്ത് നിന്നാണ് വാതിൽ. ഉള്ളിൽ കുറ്റാക്കൂരിരുട്ട്. ഏതാനും നിമിഷങ്ങളെടുത്തു നിലം പറ്റിക്കിടക്കുന്ന രണ്ടു കുള്ളൻ കട്ടിലുകളും ഒരടുപ്പും ഏതാനും പാത്രങ്ങളും തിരിച്ചറിയാൻ കഴിയാതെ പോയ ഏതാനും വസ്തുക്കളും അല്പമൊന്ന് തെളിഞ്ഞു കാണാൻ. തീ കത്തിപ്പടരാനുള്ളതെല്ലാമുള്ള വലിയൊരു ചാണകവരളിയായ കുടിലിനുള്ളിൽ (എൻകാജി) പാചകം എന്നത് തീക്കളി തന്നെയാണ്.


കുടിലിലേക്ക് കടക്കുമ്പോൾ എങ്കാങ്ങിനെച്ചൊല്ലിയുള്ള നോയ്ലിന്റെ ആൺ വമ്പിന്  ഓ... male big male എന്ന് അമ്മുവിലെ ഫെമിനിച്ചി രോഷം കൊള്ളുകയും കുറച്ചു കൂടി കടുപ്പമുള്ള വാക്കുകൾ വിഴുങ്ങുകയും ചെയ്തിരുന്നു. നോയ്ലിന്റെ മുഖം അപ്പോൾ കൂടുതൽ ഇരുണ്ടു പോകുന്നത് കൂരയിലെ കൂരിരുട്ടിലേക്ക് കയറുമ്പോൾ ഞാൻ കണ്ടിരുന്നു. കൂരയിൽ നിന്ന് പുറത്തെത്തി നോയ്ൽ സംസാരം തുടങ്ങിയതും എങ്കാങ്ങിൽ നിന്ന് തന്നെയാണ്. 

പുറംവേലി കെട്ടൽ ഉൾപ്പെടെ പ്രതിരോധവും സംരക്ഷണവുമാണ് മോറാന്മാർ (പടയാളികൾ ) എന്ന് വിളിക്കപ്പെടുന്ന യുവാക്കളുടെ വകുപ്പുകൾ. കുടുംബത്തെയും കുലത്തെയും വളർത്തുമൃഗങ്ങളെയും മേച്ചിലിടങ്ങളെയും വന്യമൃഗങ്ങളിൽ നിന്നും പുറത്തു നിന്നുള്ള മനുഷ്യരിൽ നിന്നും സംരക്ഷിക്കുക. നാൽക്കാലികളെ മേയ്ക്കുന്നതും ആണുങ്ങളുടെ - പ്രത്യേകിച്ചും കുട്ടികളുടെയും യുവാക്കളുടേയും പണിയാണ് .കന്നുകാലികളേയും മസായീകരകൗശലങ്ങളേയും നാട്ടു ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നതും കൂട്ടത്തിനാവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതും ഇവർ തന്നെ. ബാക്കിയുള്ള ഒട്ടുമിക്ക ജോലികളും സ്ത്രീ കളുടെ സംവരണമാണ്. കടിലുകെട്ടൽ കുട്ടികളെ വളർത്തൽ, പാൽ കറന്നെടുക്കൽ, വെച്ചുവിളമ്പൽ, അങ്ങനെയെല്ലാം.

നഗരപ്രാന്തങ്ങളിൽ മസായിച്ചന്തകളുണ്ട്. ചിലയിടങ്ങളിൽ മസായിച്ചന്തദിനം തന്നെയുണ്ട്. അവിടെയാണ് മസായികളുടെ കൊടുക്കൽ-വാങ്ങൽ.കുഞ്ഞൻ ലോറികളിലും മുണ്ടൻ ലോളിയോണ്ട ബസ്സുകളിലും പിക്കപ്പുകളിലും അടുക്കടുക്കായി നിരന്ന് മടങ്ങുന്ന കറമ്പൻ മൊട്ടത്തലകളും ഷുക്കകളുടെ വർണ്ണ വൈചിത്ര്യവും ചന്തമുള്ള കാഴ്ചയാണ്.

പുരുഷ കേന്ദ്രീകൃതമാണ് മസായികളുടെ ഗോത്രഘടന എന്ന് നോയ്ൽ സമ്മതിക്കുന്നു. പിന്നീടങ്ങോട്ട് നോയ്ൽ പറഞ്ഞതെല്ലാം ഏതൊരു മസായിസംബന്ധ വെബ്സൈറ്റിൽ വായിക്കാവുന്നവ തന്നെ.   അത്ര സുഖകരമല്ലാത്ത അനുമാനങ്ങളും അതിലേക്കെത്തുന്ന വസ്തുതകളും നോയ്ൽ വിട്ടു കളയുന്നുണ്ടെന്ന് മാത്രം. വിവാഹങ്ങൾ നിശ്ചയിക്കുന്നത് മസായിക്കൂട്ടത്തിലെ മൂപ്പന്മാരാണ്.പെൺകുട്ടിക്കോ അവളുടെ അമ്മയ്ക്കോ അതിൽ കാര്യമൊന്നുമില്ല. അനുസരിക്കുക. അത്ര തന്നെ. പുരുഷന്റെ മൂന്നാമത്തേയും നാലാമത്തേയും പെണ്ണുകെട്ടാവുമ്പോൾ ഇണകൾക്കിടയിലെ ദൂരം പതിനഞ്ചിലേറെ വർഷങ്ങളായിരിക്കും. അതു കൊണ്ട് തന്നെ ഇവരിൽ പലരും ചെറുപ്പത്തിലേ വിധവകളാകും. ഇവർക്ക് പിന്നെ വിവാഹമില്ല. സ്വന്തമായി കന്നുകളോ കൃഷിയോ ഉണ്ടാവില്ല. ആൺമക്കളുണ്ടെങ്കിൽ അവരുടെ ദയയിൽ കഴിഞ്ഞുകൂടാം. വിവാഹ സമയത്ത് സ്ത്രീധനമെന്ന പോലെ കൂടെക്കൊണ്ടു വരുന്ന കന്നുകൾ പോലും ഗൃഹനാഥന്റേയും പിന്നീട് ഇളയ മകന്റേതുമാകും. പിതൃസ്വത്തിലാക്കട്ടെ പെൺമക്കൾക്ക് അവകാശമില്ല .ആൺമക്കളില്ലാത്ത വിധവകളുടെ ജീവിതം കാലിക്കൂട്ടത്തിലെ മുതുക്കിപ്പശുവിനേക്കാൾ കഷ്ടമാണ്. 

മാറ്റത്തിന്റെ ഇളം കാറ്റുകൾ ബോമകളിൽ വീശിത്തുടങ്ങുന്നുണ്ട്. ബഹുഭാര്യത്വം തുടരുന്നുണ്ടെങ്കിലും അത് പഴയ പോലെയത്ര ' ബഹു 'അല്ല .വരന്റെ പ്രായം പെൺകുട്ടിയുടെ അച്ഛനേക്കാൾ താഴെയാകണം എന്നും ഇന്ന് നിഷ്ക്കർഷയുണ്ട്. ചില എൻജിയോകൾ പശുക്കളെ വളർത്താൻ നൽകിയും കൃഷിയിടങ്ങളിൽ പുനരധിവസിപ്പിച്ചുമൊക്കെ വിധവകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. പഠിക്കാൻ വാശി പിടിക്കുന്ന പെൺകുട്ടികളുടെ മസായിക്കഥകളും ഇന്നപൂർവ്വമല്ല. 



ബോമയിൽത്തന്നെ ഒരു സ്ക്കൂളുണ്ട്. വിരോധമില്ലെങ്കിൽ സ്ക്കൂളിലൊന്നുകയറാം എന്ന് വളരെ ഭവ്യതയോടെയാണ് നോയ്ൽ ക്ഷണിച്ചത്.കമ്പുകൾ കുത്തി നാട്ടി മേൽക്കൂര മേഞ്ഞ ചെറിയൊരു ചതുരമുറിയാണ് സ്ക്കൂൾ .   സ്ക്കൂളിലേക്ക് കയറുമ്പോൾ ഒരു സുന്ദരി മദാമ്മ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. മുട്ടറ്റം തേടിയിറങ്ങുന്ന മഞ്ഞപ്പാവാട നിതംബങ്ങളെ മറച്ച് പണി നിർത്തിയിരിക്കുന്നു.ഇവർക്ക് വേണ്ടിയാണ് സ്ക്കൂൾപ്പുരയിൽ നിന്ന് ഉച്ചത്തിലുള്ള ഇംഗ്ലീഷ് അക്ഷരമാലാപ്പാട്ടും വൺ മുതൽ ടെൻ വരെച്ചൊല്ലലും താങ്ക്യുവും കേട്ടത്.പുറത്തേക്ക് കേട്ട ഇംഗ്ലീഷ് കേമത്തത്തിനോട് അകത്തെ സാഹചര്യങ്ങൾ ചേരുന്നില്ല. അഴുക്കും പൊടിയും കുസൃതി കൂട്ടുന്ന തറയിൽ പൊക്കം കുറഞ്ഞ ഏതാനും ബെഞ്ചുകളിൽ ഇരുപതോളം കുട്ടികൾ തിങ്ങിയിരുന്നു.പല പ്രായക്കാർ, പല വലിപ്പക്കാർ .മൂക്കിൽ നിന്ന് നിരന്തരം തള്ളി വരുന്ന കൊഴുത്ത മഞ്ഞയെ കുട്ടികൾ അവഗണിച്ചു നാണം കെടുത്തുന്നു. മൂക്കൊന്ന് തുടയ്ക്കാൻ മെനക്കെട്ട അല്പം ചിലരുടെ മുഖത്ത് മണ്ണും മൂക്കളയും ചേർന്ന് ചില വികൃതാക്ഷരങ്ങൾ എഴുതിയിരിക്കുന്നു. പെട്ടിപ്പുറത്തിരുന്ന ഷർട്ടും പാന്റ്സും ധരിച്ച മുപ്പതുകാരൻ അയാം ദ ടീച്ചർ എന്ന് പരിചയപ്പെടുത്തി.ഒരു വശത്തെ ബോമച്ചുവരിൽ ചെറിയൊരു ബ്ലാക്ക് ബോർഡ്. വൃത്തിയായി എഴുതി വെച്ച ഏബിസിഡികൾ. കുട്ടികൾ എബിസിഡി പാടിക്കഴിഞ്ഞ് മറ്റേതോ ഇംഗ്ലീഷ് പാട്ടിലേക്ക് കടന്നപ്പോഴേക്കും ക്ലാസിൽ വെച്ചിരുന്ന സംഭാവനപ്പെട്ടിയിൽ രണ്ടായിരം ടാൻസാനിയൻഷില്ലിങ്ങിട്ട് ഞാനും അമ്മുവും പുറത്ത് കടന്നു.   " സ്ക്കൂൾ പ്രദർശനം " അത്രയ്ക്ക് അസ്വസ്ഥരാക്കിയിരുന്നു, ഞങ്ങളെ .

ഈ മരക്കൊമ്പുമറ സ്ക്കൂളിൽ എന്തെങ്കിലും പഠനം നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഒരു സംഭാവനപ്പെട്ടി വെയ്ക്കാനുള്ള സ്ഥലം മാത്രമായിരിക്കാം അത്. കൂടുതൽ പഠിക്കണമെന്നുള്ളവർ അടുത്തുള്ള ഗോരംഗോരയിലേക്കോ ലോലിയോണ്ടോയിലേക്കോ പോകണമത്രേ. ഈ അടുത്തെന്ന് പറയുന്നത്  എത്ര ദൂരെയാണെന്ന് ചോദിച്ച് നോയ്ലിനെ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. നമ്മുടെ 'അടുത്തി'നേക്കാൾ അകലെയകലെയാണ് മസായിയുടെ അടുത്ത് .

പുറത്ത് സുന്ദരി മദാമ്മ നോയ്ലുമായി സംസാരിച്ചു നില്ക്കുന്നുണ്ടായിരുന്നു. അൽപവസ്ത്രങ്ങൾ ഞങ്ങൾക്കായി നീക്കിവെച്ച മാദകവെളുപ്പു നോക്കി നോയ്ലിനോട് ഞാനൊരു കുസൃതിച്ചോദ്യം ചോദിച്ചു.ഈ വെളുപ്പു നിറം നിങ്ങൾക്കിഷ്ടമാണോ? നോയ്ൽ അതിലെ കുസൃതി കണ്ടില്ല. അല്ല .ഞങ്ങൾക്കിഷ്ടമല്ല. ഞങ്ങൾക്കിഷ്ടം കറുപ്പ് ,നീല, ചുവപ്പ്.നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ് . ഞങ്ങൾക്കത്ഭുതമായി .കാടന്മാരായിട്ടും പച്ച ആ പട്ടികയിലുണ്ടായില്ല. പിന്നെ ചുവന്ന മണ്ണ്.  ചോര ചേർന്ന് ചുവന്ന മണ്ണ്. മസായിയ്ക്ക് മണ്ണാണ് ജീവിതം.Land is life. 

തിരിച്ചു നടക്കുമ്പോൾ നോയ്ൽ നൂറു ഡോളറിന്റെ ബാക്കി നാൽപ്പത് ഡോളർ തന്നു.
ഈ ഡോളറുകളൊക്കെയെന്ത് ചെയ്യും എന്നായി ഞാൻ. കാലിമേച്ച് നടന്ന് ,കലിച്ചോര കുടിച്ച് ,മാംസം വേവിക്കാതെയോ പാതി വേവിച്ചോ കഴിച്ച് മരക്കമ്പുകളും പുല്ലും മണ്ണും ചാണകവും ചേർന്നു പണിയുന്ന കൂരകളിൽ കഴിയുന്ന ഇവർക്കെന്തിന് ഡോളർ എന്ന ശങ്ക നൂറ് ഡോളർ കൊടുക്കുമ്പോഴേ എനിക്കുണ്ടായിരുന്നു. 
ഒരു ടാങ്കർ വെള്ളത്തിന് ഞങ്ങൾ കൊടുക്കുന്നത് നാന്നൂറ് ഡോളറാണ്. പിടിച്ചു പിടിച്ച് മൂന്ന് മാസത്തേക്ക് ഞങ്ങൾ അതുപയോഗിക്കും. 
അത് ഞെട്ടിക്കുന്ന തുകയും അറിവുമായിരുന്നു. ഞാൻ പിന്നെ വരവുചെലവു കണക്ക് ചോദിച്ചില്ല.

ബോമയുടെ നടുവട്ടത്തിനോട് ചേർന്ന് പല തട്ടുകളിലായി  മസായികളുടെ ആഭരണങ്ങളും കരകൗശലങ്ങളും എക്സിബിഷൻ കം സെയിലിന് നിരത്തിയിട്ടുണ്ട്.ഞാൻ അവയിൽ നിന്ന് മാറി നടന്നു. അത്യുന്നതവിലകളാണ് അവരിതിനാവശ്യപ്പെടുക. വിലപേശി നിൽക്കുന്ന സന്ദർശകരോട് പരുഷമായി പെരുമാറാനും നിർബന്ധപൂർവ്വം വാങ്ങിപ്പിക്കാനും ഇവർക്ക് മടിയില്ലെന്ന് കേട്ടിട്ടുണ്ട്. തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയുന്ന ഗോത്രജനത മറ്റുള്ളവരെ ചൂഷണം ചെയ്യാൻ പഠിച്ചിരിക്കുന്നു.

നടുത്തളത്തിൽ അഡുമക്കാർ ഇടവേളകിട്ട് നൃത്തം തുടരുന്നുണ്ട്.കൂടെച്ചാടാൻ എന്നെപ്പോലൊരു കോമാളിയെ അവർക്കിനിയും കിട്ടിയിട്ടില്ല. ഒന്ന് രണ്ടു പേർ പഴയ സഹനർത്തകനെ കൈവീശിക്കാണിക്കുന്നുണ്ട്.    എല്ലാവരും തോട്ടി പോലെ നീണ്ടും പലക പോലെ പരന്നും ആണ്. ദുർമേദസ്  തീരെയില്ല. കുറേക്കാലം പട്ടിണിയായാൽ കോലമിങ്ങനെയാവും എന്ന് പരിഹസിക്കരുത്. അവരുടെ തുള്ളൽ നൃത്തം കണ്ടാൽ  ഊർജ്ജശേഖരത്തിന്റെ അളവിൽ നാം അത്ഭുതപ്പെടും.

തങ്ങൾക്കിടയിൽ രോഗങ്ങൾ പൊതുവെ കുറവാണെന്ന് നോയ്ൽ അവകാശപ്പെടുന്നു .പ്രാഥമിക ചികിത്സയൊക്കെ പരമ്പരാഗത കാട്ടുമരുന്നുപയോഗിച്ച് ബോമയിൽത്തന്നെയാണ്. അതിലൊടുങ്ങാത്ത കേസുകളെ ഹെൽത്ത് സെന്ററുകളിലേക്ക് കൊണ്ടു പോകും. വേണമെങ്കിൽ ടൗണിലേക്ക്.അങ്ങനെയൊക്കെയാണ് നോയ്ലിലെ ഗൈഡ് വിസ്തരിക്കുന്നത്. എന്ത് നല്ല നടക്കാത്ത സ്വപ്നം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെന്ന പോലെ ആരോഗ്യരംഗത്തും പ്രധാനസേവകർ എൻജിയോകളും പുറത്ത് നിന്നുള്ള സന്നദ്ധപ്രവർത്തകരുമാണ്.ഈ അല്പശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തുന്നത് മസായികളുടെ അലച്ചിൽ ശീലമാണ്. അപൂർവ്വമായിട്ടുള്ള മൊബൈൽ ക്ളിനിക്കുകൾ ഒരു പരിധി വരെ ഈ പരിമിതികൾ മറികടക്കുന്നുണ്ട്.

മസായിയുടെ പ്രധാന ഭക്ഷണങ്ങൾ പാലും ഇറച്ചിയും ആട്ടിൻ കൊഴുപ്പും കാലിച്ചോരയുമാണ്.ഭക്ഷണം പൂണ്ണമായി പാകം ചെയ്യൽ അടുത്ത കാലത്ത് തുടങ്ങിയതാണ്. ഇപ്പോൾ  പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ( ചോളം, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയവ ചിലയിടങ്ങളിൽ അവർ കൃഷി ചെയ്യുന്നുണ്ട് ) മസായികൾ രുചിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും പ്രധാന ഊർജ്ജ സ്രോതസ്സ്  കൊഴുപ്പു തന്നെ. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അനുവദിക്കുന്ന 'ദിനംപ്രതി മുന്നൂറ് മില്ലിഗ്രാമി'നേക്കാൾ പല മടങ്ങാണ് ഇവർ കഴിക്കുന്നത് . ഈ ജീവിതരീതി വെച്ചു നോക്കിയാൽ ജീവിതശൈലീരോഗങ്ങളുടെ പെരുങ്കാടാകേണ്ടതാണ് മസായിശരീരം.എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. മസായിയുടെ ചോരയിലോ ചോരക്കുഴലുകളിലോ കൊഴുപ്പടിയുന്നില്ല. ഹൃദയഭിത്തികളെ അവ താറുമാറാക്കുന്നില്ല. പല്ലിലും എല്ലിലും പഞ്ചസാരക്കണക്കിലും പ്രശ്നങ്ങളില്ല. കുറേക്കാലമായി ഗവേഷകർ മസായികളുടെ ശരീരത്തിന്റെ അത്ഭുതങ്ങളിൽ കെട്ടിമറിയുന്നു. അവസാനം മസായിഗോത്രത്തിന്റെ ജനിതകത്തെച്ചാരിയൊഴിയുകയായിരുന്നു ഗവേഷകർ. ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും പുരാതന ഗോത്രത്തിന്റെ ഡിഎൻ ഏ കുരുക്കുകളിൽ നിന്ന് ചോർന്നു കിട്ടുന്ന ജനിതക രഹസ്യം വരുംതലമുറകളെ കൊഴുപ്പു സംബന്ധിയായ അസുഖങ്ങളിൽ നിന്ന് മോചിപ്പിച്ചേക്കും. 

തീവ്രമായ കായികാദ്ധ്വാനം ശീലമാക്കിയവരല്ല മസായികൾ.അവരങ്ങനെ നടക്കും. കന്നുകാലികൾക്കൊപ്പം മേച്ചിൽപ്പുറങ്ങളിലൂടെ .വേട്ടവേളകളിൽ കാട്ടുമൃഗങ്ങൾക്കു പിന്നാലെയും മൃഗങ്ങൾ തിരിച്ചോടിക്കുമ്പോഴും ഓടിയെന്നു വരും. അത്ര തന്നെ. നമ്മുടെ ഫിറ്റ്നസ് പരാക്രമങ്ങളെ പുച്ഛിക്കുന്നതാണ് ഇവരുടെ ജീവിതക്രമം. 

മസായി വീണു പോകുന്നത് പകർച്ചവ്യാധികളുടെ പടയോട്ടത്തിലാണ്.1883 മുതൽ 1902 വരെയുള്ള വർഷങ്ങൾ മസായികളുടേയും കന്നുകളുടേയും തെക്കനാഫ്രിക്കൻ വനങ്ങളുടേയും ' തുടച്ചു നീക്കൽ' കാലമായിരുന്നു. ഈ കാലഘട്ടം emutai എന്നറിയപ്പെടുന്നു. എമുത്തായി എന്നാൽ തുടച്ചു നീക്കൽ എന്ന് തന്നെ. വസൂരിയും റിൻഡർ പെസ്റ്റും ബോവെയ്ൻ ന്യുമോണിയയും തെക്കനാഫ്രിക്കൻ വനങ്ങളിൽ വേട്ടക്കിറങ്ങി. തെക്കനാഫ്രിക്കയിൽ നിന്നൊളിച്ചു കടന്ന മഴമേഘങ്ങൾ ആ വറുതിക്കാലത്തിന് രൂക്ഷത കൂട്ടി.  പകുതിയിലേറെ മസായികളും പകുതിയോളം വന്യമൃഗങ്ങളും എൺപതു ശതമാനം കന്നുകാലികളും ചത്തൊടുങ്ങി. വലിയൊരു ഭൂപ്രദേശത്ത് അസൂയാവഹമായ കന്നുകാലി സമ്പത്തുമായി തങ്ങളുടെ പുഷ്ക്കലകാലം  ആസ്വദിക്കുമ്പോഴാണ് മസായി ഗോത്രത്തിനുമേൽ എമുത്തായി വന്നു വീഴുന്നത്. തകർന്ന് തരിപ്പണമായിപ്പോയി വീരന്മാരുടെ വനഗോത്രം.ഒന്ന് നിവർന്ന്  നിൽക്കാനാണെങ്കിൽ പോലും മസായിക്ക് സമയവും സഹായവും വേണമായിരുന്നു. ഈ തക്കത്തിലാണ് ബ്രിട്ടീഷ് ,പോർട്ട്ഗീസ് കോളനിക്കാർ മസായിയുടെ ജീവിതത്തിലേക്കും മണ്ണിലേക്കും കടന്നു കയറുന്നത്.കെനിയയുടെ വടക്കനതിർത്തി മുതൽ ടാൻസാനിയയുടെ മദ്ധ്യഭാഗം വരെ പരന്നു കിടന്നിരുന്ന മസായി ലാൻഡ് എന്ന ഗോത്രസാമ്രാജ്യം അതോടെ ചുരുങ്ങിത്തുടങ്ങി. പിന്നെ കോളണികളായി, പാർക്കുകളായി, നായാട്ടു സങ്കേതങ്ങളായി, ടൂറിസമായി . മസായി പരുങ്ങലിലായി.  കന്നുകൾ നിങ്ങൾക്കുള്ളത്, മേഞ്ഞുനടക്കാനുള്ള പുൽമേടുകളും നിങ്ങൾക്കുള്ളത് എന്ന എങ്കായ് ദൈവവചനമല്ലാതെ ഭൂകൈവശരേഖകളൊന്നുമില്ലായിരുന്നു മസായികളുടെ കയ്യിൽ. എങ്കായിയെ അനുസരിക്കാത്ത ഒരു കൂട്ടം ആളുകൾ ഒരു കാലത്ത്,കോടതി എന്ന സംവിധാനത്തിൽ തങ്ങളോട് രേഖകൾ കാണിക്കൂ എന്ന് പറയുമെന്ന്  ആ നിഷ്ക്കളങ്കർക്കറിയില്ലായിരുന്നു. 


സർക്കാർ സംവിധാനങ്ങൾ മസായികളെ അവഗണിക്കുന്നതിനെക്കുറിച്ച്, അവരുടെ പരമ്പരാഗത മേച്ചിൽ ദേശങ്ങൾ അകത്തും പുറത്തുമുള്ള കുത്തകകൾക്ക് പതിച്ചുനല്കുന്നതിനെക്കുറിച്ച് ,സാമൂഹ്യ ജീവിതത്തിൽ നിന്നും മസായി ദേശത്ത് നിന്നും അരികുകളിലേക്ക് അവൾ തള്ളപ്പെടുന്നതിനെക്കുറിച്ച് നോയ്ൽ എന്ന ഗൈഡ് ഒന്നും പറഞ്ഞില്ല. ഒന്നും പറയില്ല. മസായികളുടെ സങ്കടങ്ങളെക്കുറിച്ചോ സംഘർഷങ്ങളെക്കുറിച്ചോ ചേദിച്ചാൽ ,എയ്‌ അങ്ങനെയൊന്നുമില്ലെന്ന് ആണയിടും.എത്ര കുത്തിക്കുത്തി ചോദിച്ചാലും ഡ്രൈവർ റഷീദും ടൂർ ഓപ്പറേറ്റർ രജബുവും ഒന്നും പറയില്ല. ടൂറിസത്തിന്റെ അന്നം അകത്താക്കുന്നവരൊന്നും പറയില്ല. അതൊക്കെ അറിയണമെങ്കിൽ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും IWGIA പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുടേയും വെബ് സൈറ്റ് തപ്പണം. അവരുടെ ലീഫ് ലെറ്റുകൾ വായിക്കണം. 

ദുബായ് രാജകുടുംബത്തിന്റെ കീഴിലുള്ള ഓർട്ടെല്ലോ ബിസിനസ്സ് കോർപ്പറേഷനാണ് മസായിഭൂമി വെട്ടിപ്പിടിച്ചെടുത്തവരിൽ മുന്തിയ വില്ലൻ.ലോളിയോണ്ടയിൽ ആയിരത്തഞ്ഞൂറേക്കറിൽ ഒരു എമിറേറ്റ്സ് തന്നെ കെട്ടിപ്പടുത്തു അവർ. രാജകുടുംബാംഗങ്ങളും അവരുടെ സുഹൃത്തുക്കളും അവിടെ തമ്പടിച്ച് മൃഗയാവിനോദത്തിലേർപ്പെട്ടു. അവർക്ക് വന്നിറങ്ങാൻ എയർസ്ട്രിപ്പും താമസിക്കാൻ സപ്തനക്ഷത്രസൗകര്യങ്ങളും തയ്യാറായി. സമീപ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ടൂറിസ്റ്റുകൾ തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഇത്തിസലാത്തിന്റെ സിഗ്നൽ കണ്ട് അന്തിച്ചു. നായാട്ടു ചുങ്കവും മറ്റ് കൂലികളും പിരിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും മുതലീശ്വരന്മാരായി. ഷെയ്ക്കുമാർ ,സുരക്ഷിത സ്ഥാനങ്ങളിരുന്ന് സിംഹത്തേയും മറ്റു വന്യമൃഗങ്ങളേയും വെടിവെച്ചിട്ട് വീരസ്യം കാട്ടി. പതിനായിരക്കണക്കിന് മസായികൾ വീടുകളും അവരുടെ കന്നുകാലികൾ മേച്ചിലിടങ്ങളും നഷ്ടപ്പെട്ട് കഷ്ടത്തിലായി.മസായികളും ഓർട്ടെല്ലോയുടെ ഗുണ്ടകളും പല തവണ ഏറ്റുമുട്ടി. രണ്ടായിരത്തി ഒമ്പതിലെ വരൾച്ചാക്കാലത്ത്, OBC ക്യാമ്പിലെ ജലസ്രോതസ്സുകൾ മസായിയിൽ നിന്നും അവന്റെ കന്നുകളിൽ നിന്നും സംരക്ഷിക്കാൻ ടാൻസാനിയൻ പോലീസ് കാവൽ നിന്നു. കുടിനീരിനായലഞ്ഞ് മനുഷ്യരും മൃഗങ്ങളും മരിച്ചുവീണു. ഗതികെട്ട് ക്യാമ്പിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവർ വെടിയേറ്റും വീണു. അങ്ങനെ സർക്കാർ സംവിധാനങ്ങളും അറബികൾക്കൊപ്പം ചേർന്നപ്പോൾ തോൽക്കുന്നത് മസായികളായി.

തദ്ദേശീയ പരമ്പരാഗതജനതയുടെ (indigenous people) സംരക്ഷണം ഉറപ്പു വരുത്തുന്ന ,യുണൈറ്റഡ് നാഷൻസ് വിളംബരത്തിലെ ഒരൊപ്പ് ടാൻസാനിയയുടേതാണ്. (The United Nations Declaration on the Rights of Indigenous Peoples  UNDRIP  2007)  എന്നാൽ നൂറ്റിമുപ്പതോളം പ്രാചീന ഗോത്രങ്ങളുള്ള ടാൻസാനിയയിൽ  അങ്ങനെയൊരു ജനവിഭാഗം തന്നെയില്ലെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ.സർക്കാർ കണക്കെടുപ്പുകളിലൊന്നും അഞ്ചു ലക്ഷത്തോളം വരുന്ന മസായികൾ എണ്ണപ്പെടുന്നില്ല. പിന്നെന്ത് സംരക്ഷണം ?ആർക്ക് സംരക്ഷണം ?


1993 ൽ തുടങ്ങിയ ഈ നായാട്ടു സാമ്രാജ്യം വിപുലപ്പെടുത്താൻ രണ്ടായിരത്തിപ്പതിനേഴിൽ ശ്രമം തുടങ്ങി.നായാട്ടുകാരുടെ സൗകര്യത്തിലേക്ക് ഒരു വൈൽഡ് ലൈഫ് കോറിഡോർ സ്വാപിക്കുകയായിരുന്നു ലക്ഷ്യം. മസായികളുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും സമരപരമ്പരകൾക്ക് അത് തുടക്കമിട്ടു. കുത്തിയിരിപ്പു സമരങ്ങളും കൂറ്റൻ മാർച്ചുകളും നടന്നു.സെരങ്കട്ടിയിൽ നിന്നും 
ഗ്രെയ്റ്റ് മൈഗ്രേഷനിലെ മൃഗങ്ങളെപ്പോലെ അരുഷയിലെ 'സർക്കാർ വനങ്ങളിലേക്ക് ' നീതിയുടെ പച്ചപ്പുല്ല് തേടി അവർ നടന്നു. IWGIA (International Work Group for Indigenous Affairs ) പോലെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ പ്രശ്നത്തിലിടപെട്ടു. മുഖ്യധാര -സമൂഹമാധ്യമങ്ങൾ മസായി പ്രതിഷേധത്തിന്റെ ശബ്ദവർധിനികളായി. ഭീമ ഹർജികളും ലോകമെമ്പാടു നിന്നും പ്രതിഷേധങ്ങളുമായി ടാൻസാനിയൻ സർക്കാർ വലഞ്ഞു. അവസാനം പ്രസിഡന്റ്  മാഗുഫുളിക്ക് ഇടപെടേണ്ടി വന്നു. കോറിഡോർ പ്രൊജക്ട് റദ്ദാക്കി. ഒർട്ടെല്ലോ കമ്പനിക്കുള്ള ലൈസൻസ് പുതുക്കുന്നതല്ലെന്ന് സർക്കാർ അറിയിച്ചു.സമരാവേശഭരിതരായിരുന്ന മസായികൾക്ക് അത് സാന്ത്വനമായില്ല. ഉവ്വുവ്വ് ,ഇതൊക്കെ കുറെ കണ്ടിരിക്കുന്നു എന്നായി അവർ.ടൂറിസത്തിന്റെ പണക്കിലുക്കത്തേക്കാൾ ഒച്ചയൊന്നുമില്ല അവരുടെ കൂട്ടക്കരച്ചിലിനില്ലെന്ന് അവർക്കറിയാം.  ലോകത്തെവിടെയും അവഗണിക്കപ്പെടുന്ന ജനതയ്ക്ക് സർക്കാരിലുള്ള വിശ്വാസം ഇങ്ങനെയൊക്കെയാണ്. പുതിയ ടൂറിസം മന്ത്രിയിലും അരുഷക്കോടതിയിൽ മസായികളുടെ ഭൂസ്വത്തുടമസ്ഥതയ്ക്കായി നടക്കുന്ന വ്യവഹാരത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് ഈ വീരഗോത്രം.

മസായികളുടെയും അവരുടെ നാല്ക്കാലികളുടേയും മറ്റൊരു വർഗ്ഗശത്രുവാണ് തോംസൺ സഫാരി എന്ന അമേരിക്കൻ  കമ്പനി. പന്ത്രണ്ടായിരത്തിൽപരം ഏക്കറുകളാണ് ഇവർ തട്ടിച്ചെടുത്തത്.ഇവർക്കെതിരെയും , സ്ഥിരമായി തള്ളപ്പെടുന്ന കോടതിക്കേസുകളായും  സർവൈവൽ ഇന്റർനാഷണൽ പോലുള്ള അന്താരാഷ്ട ആക്ടിവിസ്റ്റ് സംഘങ്ങളുടെ മുറവിളിയാലും മസായി പ്രതിഷേധം പുകയുന്നുണ്ട്. രസകരമായ വസ്തുത, പ്രാകൃതരെന്ന് കരുതപ്പെടുന്ന ഈ ആഫ്രിക്കൻ ഗോത്രജനതയുടെ സമരങ്ങളെല്ലാം മുന്നേറിയിട്ടുള്ളത് പരിഷ്കൃതസമൂഹത്തിന്റെ ഇടങ്ങളായ  സോഷ്യൽ മീഡിയകളിലാണ്.avaaz.org ലാണ് ഓൺലൈൻ പെറ്റീഷണുകളിലേക്ക് ലക്ഷക്കണക്കിന് ഒപ്പുകൾ സംഭരിച്ചത്


പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു, കാണിക്കാനുള്ളതെല്ലാം കാണിച്ചു എന്ന മട്ടിൽ ഗൈഡൻ നോയ്ൽ ബോമക്ക് പുറത്തേക്ക് നടക്കുകയാണ്.അമ്മയും മിനിയും ബോമയ്ക്കു പുറത്തെത്തിക്കഴിഞ്ഞു.പുതിയൊരു സംഘം സഫാരിക്കാരുമായി ചങ്ങാത്തത്തിലാവുകയാണവർ. 'പുരുഷ നിർമ്മിത' എങ്കാങ്ങിനടുത്തുള്ള നോയ്ലിന്റെ എൻകാജിയിൽ നിന്ന് ഒരു പെൺകുട്ടി പൊടിപ്പുഞ്ചിരിയുമായി ഇറങ്ങി വന്നു. പാതി പോലും വിടരാത്ത പുഞ്ചിരിയിലും അവൾ സുന്ദരിയും മോഹിനിയും ആയിരുന്നു. തുറന്നങ്ങു ചിരിക്ക് പെണ്ണേ എന്ന് കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നുണ്ട്. നുണക്കുഴികളെ വെളിപ്പെടുത്തുന്നൊരു പുഞ്ചിരിയിൽ അവളുടെ സൗന്ദര്യം ജ്വലിക്കുന്നത് കാണാൻ   അവളോടൊപ്പം നടന്നു തുടങ്ങിയ എന്റെ കണ്ണുകളെ  നോയ്ൽ തിരിച്ചുവിളിച്ചു.
ഭാര്യയാണ് .അവളും പിന്നെയവളും എന്ന് പാടി നോയ്ൽ ചൂണ്ടിയ ആദ്യത്തെ സുന്ദരിയായിരുന്നു അത്. അമ്പട കള്ളാ .
എത്ര ഭാര്യമാരുണ്ടെന്നായി ഞാൻ. 
ആദ്യത്തെ ഭാര്യയാണ്. ഞാൻ വളരെ ചെറുപ്പമാണ് .
അതിനൊക്കെ ഇനിയും സമയം കിടക്കുന്നുവെന്ന മട്ടിൽ നോയ്ൽ.



ഉച്ചയോടടുത്തെങ്കിലും സാവന്നയിലെ കാറ്റിൽ കുറച്ചു തണുപ്പ് കലരുന്നുണ്ട്.നീലാകാശത്ത് തുള്ളിച്ചാടിക്കൊണ്ടിരുന്ന മേഘങ്ങൾ  വെയിൽ പുതച്ച് ഉച്ചമയക്കത്തിൽ നിശ്ചലരായി.അഡുമക്കാർ ചാട്ടം നിർത്തി, അടുത്ത കൂട്ടം സന്ദർശകരെ കാത്ത് വിശ്രമിക്കുന്നു. ഇരുപതോളം കന്നുകൾ ബോമയ്ക്കപ്പുറം ദൂരെയുള്ള മേച്ചിൽപ്പുറങ്ങളിലേക്ക്  നീങ്ങുന്നുണ്ട്.  റഷീദ് , ലാൻഡ് ക്രൂയിസർ കുതിരയെ അക്കേഷ്യച്ചുവട്ടിൽ നിന്ന് അഴിച്ചുകൊണ്ടുവന്നു. വിട പറഞ്ഞിറങ്ങുമ്പോൾ തോളത്ത് കൈയിട്ട് അമ്മ നോയ്ലിനൊപ്പം പടമെടുത്തു.എന്നിട്ട്  പ്രിയപ്പെട്ട അടുപ്പക്കാരനോടെന്നപോലെ അമ്മ ചോദിച്ചു - ഞങ്ങൾ, സഫാരിക്കാരിങ്ങനെ വരുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടല്ലേ?
ഒരു കൂട്ടരുടെ ദാരിദ്ര്യവും മെച്ചമല്ലാത്ത ജീവിതവും കാഴ്ചവസ്തുവാക്കുന്നതിലെ അപമാനം അമ്മയെപ്പോലെ ഞങ്ങളെയും ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.
നോയ്ൽ  ഒന്നും പറഞ്ഞില്ല. സ്വതവേ പ്രസന്നമല്ലാത്ത മുഖത്ത് നിന്ന് ,നോയ്ൽ മെനക്കെട്ടു പിടിച്ചു വെച്ചിരുന്ന വെളിച്ചവും കെട്ടു പോയി. ഗൈഡിന്റെ മേലാട ഊരിയെറിഞ്ഞ് അയാൾ സാദാ മസായിയായി. പിന്നെ അമ്മയുടെ കൈ പിടിച്ച് 'മാ'യിൽ നന്ദി പറഞ്ഞ് പുതിയ കൂട്ടം സന്ദർശകരുമായി ബോമയിലേക്ക്.



റഷീദ് അമ്മയെ സഫാരി വണ്ടിയുടെ ഉയരമുള്ള സീറ്റിലേക്ക് താങ്ങിക്കയറ്റുന്നു. ഹക്കുണമത്താത്ത പാടാൻ മറന്ന റഷീദിനെ അമ്മ ഓർമ്മപ്പെടുത്തുന്നു. എന്താ റഷീദേ, ഹക്കുണപ്പാട്ടില്ലേ.റഷീദ് പാട്ട് തുടങ്ങി - സൂപ്പർ മാമ, ഹക്കുണ  മത്താത്ത .

ബോമയിൽ, പുതിയ സന്ദർശകർക്ക് മുമ്പിൽ നോയ്ൽ വീണ്ടും ഗൈഡായി. അയാൾ ഇങ്ങനെ പറയുന്നുണ്ടാകണം - ഞങ്ങൾ നോമാഡിക്കുകളാണ്. ഞങ്ങളുടെ നാൽക്കാലികളുമായി പുൽമേടുകൾ തേടിയലയുന്നവർ. 
ഇനിയെത്ര കാലം ഇവർക്ക് ഈ ജീവിതശൈലി തുടരാനാവും? മസായികൾക്ക് അലയാനും അവരുടെ കന്നുകാലികൾക്ക് മേയാനും എങ്കായ് ദൈവം നൽകിയ പുൽമേടുകളും മലമടക്കുകളും കാട്ടകങ്ങളും ടൂറിസ്റ്റുകൾക്കും ലോഡ്ജുകൾക്കും മൃഗങ്ങൾക്കും സംവരണം ചെയ്യപ്പെടുകയാണ്. മസായിയുടെ കുടിലുകൾ കത്തിയമരുകയാണ്. ലോളിയോണ്ടോയിൽ അധികാരികളുടെ മുഷ്ക്കിൽ മസായികളും അവരുടെ വളർത്തുമൃഗങ്ങളും ആട്ടിയോടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അത് ഗോരംഗോറയിലും സെരങ്കട്ടിയിലും സംഭവിക്കാം. പുതിയ റിസർവ്ഡ് വനങ്ങളിൽ പുതുരാജാക്കന്മാർ വേട്ടക്കിറങ്ങാം.
വെടിയേറ്റ് വീഴുന്ന മൃഗങ്ങളേക്കാൾ ഞങ്ങളെ വേദനിപ്പിച്ചത് ,മനുഷ്യപക്ഷത്തേക്ക് ചായുന്ന സ്വാർത്ഥത കൊണ്ടാകാം ,മേച്ചിലിടങ്ങൾ നഷ്ടപ്പെടുന്ന മസായിക്കൂട്ടമാണ്. ബലാത്സംഗം ചെയ്യപ്പെടുന്ന തനത് സംസ്കാരത്തിന്റെ നിസ്സഹായതയും നിലവിളിയുമുണ്ട്  ആ പലായനങ്ങളിൽ.മസായികളും മൃഗങ്ങളും വഞ്ചിക്കപ്പെടുകയാണ്. രണ്ടു കൂട്ടരും വേട്ടയാടപ്പെടുകയാണ്.

മസായികൾ ഇന്ന് പൊരുതുന്നത്  ഭരണകൂടത്തോടാണ്. സെരങ്കട്ടിയിലും ഗോരംഗോരോയിലും കാലിമേച്ച് കഴിഞ്ഞിരുന്ന കാലത്ത് വല്ലപ്പോഴുമാണ് മസായികളും മൃഗങ്ങളും ഇടയുന്നത്. ഇന്ന് മൃഗങ്ങളേക്കാൾ മൃഗീയമായി അധികാരികൾ അടിച്ചമർത്തുമ്പോൾ പഴയ കുന്തവും അമ്പും വില്ലും കഠാരയും കാലിച്ചോര കുടിച്ച കരുത്തും അവർക്ക് പോരാതെ വരുന്നു.മസായി ദേശത്തിന്റെ ഹൃദയമാണ് ലോളിയോണ്ടോ. അവിടെയാണ് ഭരണകൂടം വെടി വെക്കുന്നത്. അത് കൊണ്ടാണ് ഇത്രയും ചോരയൊഴുകുന്നത്.

റഷീദ് വണ്ടിയെടുത്തു. ഞങ്ങൾ നോയ്ലിനേയും ബോമയേയും മസായിക്കൂട്ടുകാരെയും അവരുടെ അനിശ്ചിത ഭാവിയേയും ഖേദപൂർവ്വം കയ്യൊഴിഞ്ഞ്  കാടിന്റെ കാഴ്ചകളിലേക്ക് യാത്ര തുടർന്നു.


Thursday 13 September 2018

ട്രിയാനാ-- - - - ഓ--- ട്രിയാന..........



മറയാൻ മടിക്കുന്ന സൂര്യനെ കൂട്ടുപിടിച്ച്  നാലു കിലോമീറ്ററോളം നടന്നാണ് ഞങ്ങൾ പ്യൂന്തോ ദെ ഇസബെല്ല രണ്ട് എന്ന പേരു കൊത്തിയ കമാനപ്പാലത്തിലെത്തിയത്. നാട്ടുകാരുടെ ട്രിയാനപ്പാലം . സ്പെയിനിലെ സെവിയ്യ നഗരകേന്ദ്രത്തിൽ നിന്നുള്ള തെക്കോട്ടിറക്കമായിരുന്നു അത്. പിന്നെ പടിഞ്ഞാറു കിടക്കുന്ന  ട്രിയാനയിലേക്ക് ഒരു പുഴ കടക്കൽ. സെവിയ്യയിൽ നിന്ന് കൂടെ വന്ന പാത മടിച്ചു മടിച്ചാണ് പാലം കടക്കുന്നത്. കടന്ന് കഴിഞ്ഞാൽ അത് ട്രിയാനയുടെ സായാഹ്നത്തിരക്കിലുടെയങ്ങ് ഓടിപ്പോവുകയാണ്. പാലത്തിനിപ്പുറം സെവിയ്യ അതിന്റെ തിരക്കും ശബ്ദവും നിറഞ്ഞ റോഡുകളും ഉയർന്നു നിൽക്കുന്ന പള്ളിമണിഗോപുരങ്ങളും പഴയ നഗരത്തിന്റെ പുതിയ ജാരസന്തതികളായ നീളൻ കെട്ടിടങ്ങളുമായി അഹങ്കരിക്കുന്നു.പാലത്തിനപ്പുറം പ്രധാനമായും ഇടത് ട്രിയാനയിൽ ,രണ്ടോ മൂന്നോ നിലകളുള്ള ചെറു കെട്ടിടങ്ങൾ പല നിറങ്ങളുള്ള ചുമരുകളുമായി നിരന്നു നിന്നു. വിവിധ വർണ്ണങ്ങളുള്ളൊരു തോരണം വലിച്ചുകെട്ടിയ പോലെ. അവയ്ക്ക് മുന്നിൽ റോഡിനും നദിക്കും ഇടയിൽ കസേരകളിൽ അന്താലൂസിയൻ കാറ്റും ക്യുസിനും ആസ്വദിക്കുന്നവരുടെ തിരക്ക് തുടങ്ങിയിട്ടേയുള്ളു.








 പാലത്തിന്റെ വലതുവശത്ത് പക്ഷം പിടിച്ചു നിൽക്കുകയാണ് സൂര്യൻ.ദൂരെക്കാണുന്ന വലിയൊരു കെട്ടിടത്തിന്റെ സ്റ്റീൽ നിറത്തിൽ തട്ടി അവന്റെ കുറേ വെട്ടം ചിതറിപ്പാഴാവുന്നുണ്ട്. പാലത്തിനടിയിലേക്ക് ഒളിക്കാനിടം തേടി ഒഴുകി വരുന്ന ഗ്വദാൽകിവിർ നദിയെ ബാക്കിയുള്ള മഞ്ഞവെളിച്ചം തൂവിയവൻ മോടിയാക്കുന്നുണ്ട്. നദിയുടെ ഇരുകരയിലൂടേയും നടന്നു പോകുന്ന ചെറു പാതകളിലേക്ക്  ഇളം നീലപ്പൂക്കളുമായി ജരാക്കണ്ടുകളും വെളപ്പൂക്കളുമായി പേരറിയാത്ത മറ്റേതാനും മരങ്ങളും നിഴൽ വീഴ്ത്തുന്നുണ്ട്.

ഞങ്ങൾ നദിക്കപ്പുറത്തേക്ക് നടന്നു.ട്രിയാനയുടെ അർത്ഥം അറിയാമോ അമ്മുവിന്? ഞാൻ ചോദിച്ചു. ഇല്ലെന്ന് അമ്മുവും മിനിയും. നദിക്കപ്പുറം എന്നാണർത്ഥം. beyond the river. നദിക്കപ്പുറവുമിപ്പുറവും അത്രയ്ക്ക് വിത്യസ്തമായിരിക്കാം. അല്ലെങ്കിൽ ആയിരുന്നിരിക്കാം. സെവിയ്യക്കാർ അക്കരയെ വിളിക്കുന്നത് റോങ്ങ് സൈഡ് ഓഫ് ദ റിവർ എന്നാണ്. സെവിയ്യയിലെ ഉന്നതകുലജാതരുടെ പാവപ്പെട്ട വെറുക്കപ്പെട്ട ബന്ധുവായിരുന്നു എന്നും ട്രിയാന.ഇൻഡിപ്പെൻഡന്റ് റിപ്പബ്ലിക്ക് ഓഫ് ട്രിയാന എന്ന് പറഞ്ഞ് സെവിയ്യക്കാർ പരിഹസിക്കുകയും പുറത്താക്കുകയും ചെയ്തപ്പോൾ ട്രിയാനക്കാർ ആ സ്വാതന്ത്ര്യത്തിൽ ഊറ്റം കൊണ്ടു.




ഗ്വദാൽകിവിർ നദിയുടെ രണ്ടു കൈവഴികൾക്കിടയിലൊരു തുരുത്തായിപ്പെട്ടു പോയ ട്രിയാനയിലേക്ക് ആദ്യകാലത്ത് ഒരു പൊങ്ങുപാലമാണുണ്ടായിരുന്നത്. വഞ്ചികളും പൊങ്ങുതടികളും നിരനിരയായി വരിഞ്ഞുമുറുക്കി , അതിനുമേൽ പലകകൾ പാകിയ താൽക്കാലിക പാലം. ആഫ്രിക്കയിൽ നിന്നും വന്ന് തെക്കൻ സ്പെയിൻ കയ്യടക്കിയ മൂറിഷ് (ഇസ്ലാമിക് ) വംശജർ പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ഈ താൽക്കാലിക പാലം ചില്ലറ അറ്റകുറ്റപ്പണികളോടെ ഏഴു നൂറ്റാണ്ടുകൾ ഉപയോഗിക്കപ്പെട്ടു. പിന്നീട് ഇസബെല്ല രണ്ടിന്റെ ഭരണകാലത്താണ് ഇത് ഒരു മെറ്റൽആർച്ച് പാലമായി നിർമ്മിക്കപ്പെടുന്നത്, 1852 ൽ .ചുറ്റുമുള്ള നഗരങ്ങൾ തങ്ങൾക്ക് വേണ്ടാത്തവരേയും വെറുക്കപ്പെട്ടവരേയും ട്രിയാനയിലേക്ക് ഈ പാലത്തിലൂടെ ആട്ടിപ്പായിച്ചു.ഇതേ പാലത്തിലൂടെത്തന്നെയാണ് പേർഷ്യയിൽ നിന്നും വടക്കേ ഇന്ത്യയിൽ നിന്നും നാടോടികളും എത്തിയത്.( പതിനാറാം നൂറ്റാണ്ടിൽ ഇത്തരം അലച്ചിലുകാർ ഇംഗ്ലണ്ടിലെത്തിയത് ഈജിപ്തിൽ നിന്നാണെന്ന് തെറ്റായി കരുതപ്പെട്ടിരുന്നു. gyptein എന്നതിൽ നിന്ന് ജിപ്സിയുണ്ടായി.) അവരുടെ പിൻതലമുറകൾ നൃത്തം ചെയ്തും പാട്ടു പാടിയും കാളപ്പോരിലേർപ്പെട്ടും നാവികരായും പെറ്റുപെരുകി ട്രിയാനയെ സ്വന്തമാക്കി. അലഞ്ഞുതിരിഞ്ഞു പോയവർ തിരിച്ച് ട്രിയാനയിലേക്ക് തന്നെയെത്തി. ട്രിയാന ഒരു ജിപ്സിക്കോളണിയായി.




വലത് വശത്ത്  ,ട്രിയാനയിലേക്കുള്ള പ്രവേശം അടയാളപ്പെടുത്തുന്ന 'മൂന്നു വിളക്കു 'കാലും കാർമ്മൻ (Capillita del Carmen) ചാപ്പലുമാണ് . പാലത്തിൽ നിന്നിറങ്ങിപ്പോവുന്ന ജോസാന്റ നടവഴിയിലും പിരിഞ്ഞു പോകുന്ന ചെറുവഴികളിലും കവലകളിലും മനോഹരമായ വിളക്കുകാലുകൾ നമുക്കിനി കാണാനുണ്ട്. ചാപ്പൽ ചെറുതെങ്കിലും മൂറിഷ് (ആഫ്രോ-ഇസ്ലാമിക്ക്) കെട്ടിടനിർമ്മാണ കൗശലത്തിന്റെ വിളംബരങ്ങളാണ്  ചെറു ഇഷ്ടികകൾ നഗ്നരായി ഒത്തുകൂടുന്ന അതിന്റെ ചുവരുകൾ. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തെട്ടിലാണ് ഇബെരോ അമേരിക്കൻ എക്സ്പോ 1929 ന്റെ  ഭാഗമായി ഈ ചാപ്പൽ പുതുക്കിപ്പണിയുന്നത് . സെവിയ്യയിൽ ഇതോടൊപ്പം പണി കഴിക്കപ്പെട്ടതാണ്  എസ്പാന്യ ചത്വരത്തിന്റെ ഭാഗമായ ബൃഹത്തായ കെട്ടിടം. രണ്ടിന്റെയും ആർക്കിടെക്ട് ഒരാളാണെന്ന് - അനിബാൽ ഗോൺസാലെസ് -അവയുടെ ഇഷ്ടികച്ചുവരുകൾ വിളിച്ചു പറയുന്നുണ്ട്. കൊലുന്നനെയുള്ള മണി ഗോപുരവും അത്രയ്ക്കൊന്നും പൊങ്ങാത്ത കുഭഗോപുരവും അവയ്ക്കിടയിൽ ഒരു നീളൻ ശാലയുമാണ് ചാപ്പലിന്റെ ഭൗതികരൂപം. ആൻഡലൂഷ്യയിൽ കരയുന്ന കന്യകയെന്ന്  (Wheeping Virgin ) ആരാധിക്കപ്പെടുന്ന പ്രത്യാശയുടെ കന്യകയാണ് (Virgin of Hope) ഇവിടത്തെ പ്രധാന മൂർത്തി.  കരുവാളിച്ച കവിളുകളിൽ കണ്ണീർക്കണങ്ങളുമായി നിൽക്കുന്ന കന്യാമറിയത്തിന്റെ മുഖം സെവിയ്യയിലും ട്രിയാനയിലും റോണ്ടയിലുമൊക്കെ വീട്ടുചുമരുകളിൽ പിന്നെ ഞങ്ങൾ കണ്ടു. മദ്യത്തിൽ മതികെട്ടൊരു മതവിരുദ്ധൻ പ്രത്യാശക്കന്യയുടെ മുഖത്തേക്ക് വീഞ്ഞു കുപ്പി വലിച്ചെറിഞ്ഞപ്പോൾ കരുവാളിച്ചതാണ് കവിളുകളെന്നും വീഞ്ഞുകണങ്ങളാണ് അവിടെ തിളങ്ങി നിൽക്കുന്നതെന്നും അന്താലൂസിയൻ പാണന്മാർ പാടുന്നുണ്ട്. ഇവിടത്തെ പള്ളികളിലൊക്കെ കാണുന്ന മറ്റൊരു ചിത്രമാണ് അന്ത്യശ്വാസം വലിക്കുന്ന ക്രിസ്തു. അതിന്റെ ഇംഗ്ലീഷാണ് രസം - Jesus in expiration ! (പണ്ട് ട്രിയാനയിലെ തെരുവിൽ നെഞ്ചിൽ കുത്തേറ്റ് വീണ ഒരു ജിപ്സിയുടെ ചിത്രമാണത്രേ പിന്നീട് Jesus in expiration എന്ന് വാഴ്ത്തപ്പെട്ടത് .) പള്ളിപ്പെരുന്നാൾ കാലങ്ങളിലെ ഘോഷയാത്രകളിൽ നാടുചുറ്റാനിറങ്ങുന്നത് ഈ മേരിയും ക്രിസ്തുവുമാണ്. കാളപ്പോരുകാരുടേയും കപ്പലോട്ടക്കാരുടേയും ജിപ്സികളുടേയും സംരക്ഷകയായതിനാൽ ട്രിയാനയുടെ അരുമയാണ് കണ്ണീർക്കന്യക .കരയുന്ന കന്യക കഴിഞ്ഞാൽ ആൻഡലൂഷ്യയുടെ പ്രമുഖ ദൈവീകതാരങ്ങളാണ് വിശുദ്ധ ജസ്റ്റയും റഫിന്നയും . ട്രിയാനയോട് ചേർന്ന് സെവിയ്യയിലാണ് ഈ സഹോദരിമാർ ജീവിച്ചത്. സെവിയ്യ സിസ്റ്റേഴ്സ് എന്ന് വിളിക്കാം. ചാപ്പലിന്റെ കുംഭഗോപുരത്തിൽ ഇവരുണ്ട്. ട്രിയാനയുടെ സ്പെഷ്യൽ സെറാമിക് ടൈലുകൾ ചേർത്തു മനോഹരമാക്കിയ ഗോപുരകുംഭത്തിന്റെ ജാലകങ്ങളിലൂടെ അവർ ട്രിയാനയുടെ മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നു.

ചാപ്പലിന് പിന്നിലായി ,വെള്ളച്ചുമരിൽ നദിയിലേക്ക് കണ്ണുരുട്ടുന്ന വലിയ കറുത്ത അക്ഷരങ്ങൾ കാണാം. Castelle de Jorge. പഴയ കോട്ടയാണ്.റോമൻ കാലത്തെ ഇൻക്യുസിഷൻ താവളമായിരുന്നു അത്. റോമൻ സഭയോട് വിധേയത്വം ബോധിപ്പിക്കാത്തവരും ജൂതരും മറ്റു മതസ്ഥരും ഇവിട പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. അവരുടെ രോദനങ്ങളുടെ സൂക്ഷിപ്പുശാലയാണ് ഇന്നീ കെട്ടിടം. ഈ കോട്ടയുടെ തകർന്നു പോയ ഭാഗങ്ങളിലാണ് ട്രിയാനയുടെ പൊതു മർക്കറ്റ്_മെർക്കാഡോ ദെ ട്രിയാന. സെറാമിക്ക് ടൈലുകളിൽ മുങ്ങി നിൽക്കുന്ന മുൻഭാഗം പോലെത്തന്നെ സുന്ദരമാണ് ചിട്ടയായും കലാപരമായും ഒരുക്കിയിട്ടുള്ള അകത്തളവും സ്റ്റാളുകളും.വൈകിയെത്തിയ ഞങ്ങൾക്ക് വേണ്ടി ഏതാനും സ്റ്റാളുകളേ കാത്തിരുന്നുള്ളൂ.



ട്രിയാനയിലേക്ക് കയറുന്നിടത്ത്  കടുംപച്ചയിലകൾ വാരിക്കൂട്ടിയൊരു മരം ആലു പോലെ പടർന്ന് പന്തലിച്ചു നില്ക്കുന്നുണ്ട് .അതിനടുത്ത് തെരുവോരം ചേർന്ന്  രണ്ടു പേർ - കമിതാക്കളാവാം - റെക്കോർഡ് സംഗീതമിട്ട് മതി മറന്നുള്ള നൃത്തത്തിലാണ്. മേലാടകളൊക്കെ പാലത്തിന്റെ കൈവരികളിൽ ചാരിവെച്ച സൈക്കിളുകളിൽ തൂക്കിയിട്ടിട്ടുണ്ട്.തേങ്ങി വലിയുന്നൊരു ബാവുൽ ഗാനത്തോട് ചേർന്ന് നിൽക്കുന്ന സംഗീതത്തോട് ചേർന്ന് എങ്ങനെയാണ് ഇവരിങ്ങനെ താളാത്മകമായി നൃത്തം ചെയ്യുന്നത്. ഒഴുകാൻ മടിയുള്ള  ഒരരുവിയുടെ ഭംഗി അതിനുണ്ടായിരുന്നു. അവർക്കു മുന്നിൽ ഭിക്ഷാപാത്രങ്ങളോ  വിരിച്ചു വെച്ച തോർത്തോ ഇല്ല. ആളുകൾ മാറി നിന്ന് നൃത്തം ആസ്വദിച്ച് കയ്യടിച്ചും കയ്യുയർത്തി വീശി അഭിനന്ദിച്ചും എക്സെലെന്റെ വിളിച്ചും  കടന്നു പോവുന്നു. നൃത്തത്തിന്റെ മന്ദലയത്തിൽത്തന്നെ കൈ വീശിയും മനോഹരമായി പുഞ്ചിരിച്ചും അവരെല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു. കൂട്ടിപ്പിടിച്ചും കെട്ടുപിണഞ്ഞും വട്ടം കറങ്ങിയും അലസവേഗങ്ങളിലൂടെ നൃത്തം തുടർന്നു.രണ്ടു പാട്ട് കഴിഞ്ഞപ്പോൾ പുരുഷൻ സാധനങ്ങൾ അവരുടെ സൈക്കിളുകളിൽ ഒതുക്കി വെയ്ക്കാൻ തുടങ്ങി. ഞങ്ങളെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു കൊണ്ട് സുന്ദരിപ്പെണ്ണ് ഫ്ലമെൻകോ നൃത്തത്തിന്റെ ദ്രുതച്ചുവടുകളിലേക്ക് കടന്നു. ഫുട്പാത്തിന്റെ സിമന്റ് തറയിൽ കാൽമടമ്പടിച്ച് അവൾ തീർത്ത നാദവിസ്മയം! ചലനങ്ങളും ഭാവങ്ങളും തീഷ്ണം. തൊട്ടു പിന്നിൽ ഒരാൾപൊക്കമുള്ള തറയിൽ നൃത്തത്തിനിടയിൽ നിശ്ചലമായൊരു നിമിഷത്തിൽ തറഞ്ഞു നിന്ന് പഴയൊരു ഫ്ലമെൻകോ നർത്തകിയുടെ കറുത്ത ശിൽപ്പം അതിന് നിശ്ശബ്ദം പിന്തുണയേകി.അയഞ്ഞ പേശികളുടെ ലാസ്യമല്ല, സ്ത്രീ ശരീരത്തിന്റെ  ശക്തിയുടെയും കത്തുന്ന സൗന്ദര്യത്തിന്റെയും അന്ധാളിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അത്.



സുന്ദരൻ ,സൈക്കിളുകൾ തയ്യാറാക്കിയിരിക്കുന്നു. കറുത്ത കോട്ടിട്ട് തന്റെ കൌബോയ് തൊപ്പിയിൽ അവൻ കൂടുതൽ സുന്ദരനായിരിക്കുന്നു. സുന്ദരിക്കുട്ടി തന്റെ ഫ്ലമെൻകോ ആവേശം ,അതിദ്രുതമായൊരു പാദതാളത്തിന് ശേഷം നിർത്തിവെച്ച് വിയർപ്പും ക്ഷീണവും തുടച്ചു മാറ്റി  തന്റെ കറുത്ത ബനിയൻ അരയിൽ ചുറ്റി അതിന്റെ നീളൻ കൈകൾ മുന്നിലേക്ക് കെട്ടിവെച്ചു. ഒരു കറമ്പൻ കാമുകൻ പിന്നിൽ നിന്ന് പൂണ്ടടക്കം കെട്ടിപ്പിടിച്ചപോലെ അതവിടെ തൂങ്ങിക്കിടന്നു. പിന്നെ സുന്ദരനടുത്ത് ചെന്ന്  അവർ ഒരു കെട്ടു ചുംബനങ്ങൾ പകുത്തെടുത്തു.ആ ചുംബനങ്ങളുടെ തീക്ഷ്ണതയിൽ അവന്റെ കൌബോയ് തൊപ്പിയും ഞങ്ങളുടെ മനസ്സുകളും ഇളകിയാടി.

ആൺകുട്ടി, ട്രിയാനപ്പാലം കടന്ന്  സെവിയ്യയിലേക്ക് ചവിട്ടിപ്പോയി. സുന്ദരിപ്പെണ്ണ് സൈക്കിളിലേറി ഫ്ലമെൻകോ പ്രതിമയെ വലം ചുറ്റി ജോസാൻറ റോഡിൽ നിന്ന് ഇടത്തോട്ടിറങ്ങിപ്പോയി. ട്രിയാനപ്പാലത്തിന്റെ ട്രിയാനക്കരയിൽ നിന്ന് ഞങ്ങളാലോചിക്കുകയാണ് - എന്തിനാണ് ഇവർ അരമണിക്കൂറോളം തെരുവോരത്ത് നൃത്തം ചെയ്തത്‌.നൃത്തത്തിനോടുള്ള അഭിനിവേശം? അതോ അവരവരുടെ പ്രണയം നൃത്തം ചവിട്ടിയുറപ്പിക്കുകയായിരുന്നോ? തലമുറകളിലൂടെ രക്തത്തിലേക്ക് നുരഞ്ഞുകുത്തിയെത്തുന്ന ജിപ്സിക്കണക്കളെ തൃപ്തിപ്പെടുത്തുകയോ? എന്തായാലും ട്രിയാനയിലേക്കുള്ള ഞങ്ങളുടെ പ്രവേശത്തിന് ഇതിലും നല്ല പശ്ചാത്തലം കിട്ടാനില്ല.



ഞങ്ങൾ സുന്ദരിക്കുട്ടി സൈക്കിളോടിച്ചുപോയ വഴിയിലുടെ ഫ്ലമെൻകൊ സ്മാരകം ചുറ്റി താഴേക്കിറങ്ങി നദീതീരത്തേക്ക് നടന്നു. വഴിയരുകിൽ ജീൻ ബെൽമോണ്ടിന്റെ പ്രതിമയുണ്ട്, കറുപ്പഴകിൽത്തന്നെ.ട്രിയാനയിലെ ഏറ്റവും പ്രശസ്തനായ കാളപ്പോരുകാരനാണ് ബെൽമോണ്ട്. വളരെ സാഹസികനും.പോരുകാളയോട് വളരെ ചേർന്ന് നിന്ന് അതിനെ വിറളിപിടിപ്പിക്കുന്നതിൽ വിദഗ്ദൻ. എല്ലാ പോരുകളിലും കാള തോൽക്കുന്നില്ല. ഏതെങ്കിലും കാളക്ക് എന്നെങ്കിലും ഒരു ദിവസം കിട്ടും (each dog has a day) എന്നാണല്ലോ ചൊല്ല്. അങ്ങനെയൊരു ദിവസം കാള ബെൽമോണ്ടിന്റെ വാരിയെല്ലുകൾക്കിടയിലൂടെ കൊമ്പുകൾ കേറ്റി.പോരുകാള കൊമ്പു കുത്തിയെടുത്ത നെഞ്ചിലെ തുള പ്രതിമയിലുണ്ട്. ജിപ്സിക്കാലത്ത് മിടുക്കരായ കാളപ്പോരുകാരുടേയും ഫ്ലമെൻകോ കലാകാരന്മാരുടേയും കളിമൺപാത്രനിർമ്മണ വിദഗ്ദരുടേയും നാവികരുടേയും പേറ്റുപുരയായിരുന്നു ട്രിയാന.

നദിക്ക്  സമഗതിയായി ബെട്ടിസ് റോഡ്. (calle Betis - കായെ ബെട്ടിസ് ) നിരനിരയായി ടപാസ് റെസ്റ്റോറന്റുകളാണ്. നിരയായി നിറത്തിൽ മുങ്ങിയ ചുവരുകൾ. പാലത്തിൽ നിന്ന് നമ്മൾ കണ്ട ബഹുവർണ്ണത്തോരണങ്ങളിതാണ്. സഞ്ചാരികളെ പിടിക്കാനും പിഴിയാനും ഉള്ള ഒരു കസർത്തു വാക്കാണ് ഈ ടപാസ്. വെറും സ്നാക്ക്സ്.പച്ച മലയാളത്തിൽ, കുടിക്കുമ്പോളൊരു കടി. ബാറിലാണെങ്കിൽ നമ്മുടെ ടച്ചിങ്ങ്സ്. അത്രേയുളളു. അത് ഉപ്പിലിട്ട ഒലിവാകാം. സോസിലിട്ട മീറ്റ് ബോളാകാം. സ്പാനിഷ് ഓംലറ്റ് ആകാം. രണ്ടു തവി 'പായെയ്യ' (സ്പെയിനിലെ ബോറൻ ബിരിയാണി )ആവാം. ഈ നിസ്സാരനെയാണ് സ്പെയിനിലെ 'ചായക്കട ' ടൂറിസത്തിന്റെ (restaurant tourism)മൂലക്കല്ലായി കൊണ്ടാടുന്നത്.

റെസ്റ്റോറൻറുകൾക്ക് മുന്നിലും പാതയോരത്തും ഭംഗിയായി നിരത്തിയിട്ട തീൻമേശകളിൽ ആളുകൾ എത്തുന്നതേയുള്ളു. തോർന്നുകൊണ്ടിരിക്കുന്ന വെയിലുമേറ്റ്  ഗ്ലാസുകളിൽ മയങ്ങിക്കിടക്കുന്നത്  കോർഡോബയിൽ നിന്നും റോണ്ടയിൽ നിന്നും വരുന്ന  സൊയമ്പൻ വീഞ്ഞാണ് .ചിലർക്ക് മുന്നിൽ ഷെറിക്കോപ്പകൾ വെളുക്കെ ചിരിക്കുന്നുണ്ട് . അന്താലൂസിയയിലെ  Jerez ൽ വിളയുന്ന ' വെരി സ്പെഷ്യൽ' വെളുത്ത മുന്തിരിയിൽ നിന്നുണ്ടാകുന്ന വീഞ്ഞിൽ ബ്രാണ്ടി ചേർത്ത് കടുപ്പിച്ചതാണ് ഷെറി.

ഒഴിഞ്ഞുകിടന്ന ഒരു കൂട്ടം കസേരകളിൽ ഞങ്ങളിരുന്നു. ഇവിടെയിരുന്നു കാണുന്ന കാഴ്ച്ചകൾക്കും മുന്തിയ വീഞ്ഞോളം ലഹരിയുണ്ട്. ഇസബെല്ല മഞ്ഞവെയിൽച്ചേല ചുറ്റി ചമഞ്ഞിരിക്കുന്നു. അടിയിലൂടെ ഒഴുകുന്ന നദിയിലേക്കും മഞ്ഞരാശി ഊർന്നിറങ്ങുന്നുണ്ട്. മഞ്ഞ കയാക്കുകളിൽ ചുവന്ന ജാക്കറ്റിട്ട് തുഴഞ്ഞു നീങ്ങുന്ന സുന്ദരന്മാരും സുന്ദരികളും. നദിക്കപ്പുറത്ത്  സെവിയ്യയുടെ സ്വകാര്യ അഹങ്കാരങ്ങൾ. ടൊറെ ഡെൽ ഓറോ, നഗര സംരക്ഷണഭിത്തിയുടെ ഉയർന്ന ഭാഗങ്ങൾ.അതിനു പിന്നിൽ ഉയർന്നു നിൽക്കുന്നത് സെവിയ്യ കത്തീഡ്രലിന്റെ കുന്തമുന ഗോപുരങ്ങൾ.ഗോഥിക് നിർമ്മാണ ശൈലിയുടെ പ്രത്യേകതയാണത്. എല്ലാറ്റിനും മുകളിലായി കത്തീഡ്രലിന്റെ പള്ളിമണിഗോപുരം- ഹിരാൾദാ ടവർ (Giralda  Tower) മണിഗോപുരത്തിന് കാവൽ മാലാഖമാരാകുന്നത് കാർമ്മൻ ചാപ്പലിൽ നമ്മൾ പരിചയപ്പെട്ട വി: ജസ്റ്റയും വി: റഫിന്നയും.

ആയിരത്തിയിരുന്നൂറുകളിൽ സെവിയ്യയുടെ പ്രതിരോധ ഗോപുരമായാണ് Torre del oro   നിർമ്മിക്കപ്പെടുന്നത്. പന്ത്രണ്ടു വശങ്ങളുള്ള ഗോപുരം. ഗ്വാഡൽക്യുവർ നദിയിലൂടെയുണ്ടാവുന്ന കടന്നുകയറ്റങ്ങളെ ചെറുക്കുകയായിരുന്നു ലക്ഷ്യം. സുരക്ഷാഭിത്തികളുള്ള (city wall) പഴയ നഗരങ്ങളിൽ ഇത്തരം കാവൽപ്പുരകൾ സാധാരണമായിരുന്നു.പല തവണ പ്രകൃതിക്ഷോഭങ്ങൾ തകർക്കാൻ ശ്രമിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇന്നത് മൂന്ന് നിലകളുള്ള സുന്ദരൻ നിർമ്മിതിയായിരിക്കുന്നു. സൂര്യനെക്കണ്ടാൽ സ്വർണ്ണനിറത്തിൽ മഞ്ഞിളിക്കുന്നത് കൊണ്ട് സുവർണ്ണ ഗോപുരം എന്നും ഇത് വിളിക്കപ്പെടുന്നു.



ബെട്ടിസ് റോഡിന് ഏതാനും ചവിട്ടുപടികൾ കയറിയും ട്രിയാനപ്പാലത്തിലേക്ക് തിരിച്ചെത്താം. വീണ്ടും ഫ്ലമെൻകോശില്പവും മാർക്കറ്റും കാർമ്മൻ ചാപ്പലുമുള്ള ചത്വരത്തിലേക്ക് ഞങ്ങളെത്തി. ഒന്നരയാൾ  പൊക്കമുള്ള ചുവപ്പുരാശിയുള്ള മാർബിൾ തറയിലാണ്  ശിൽപം. വലതുകാൽ മുന്നിലെ പീഠത്തിലേക്ക് വെച്ച്, ഇടതു കൈയാൽ വലതു തുടയിൽ തന്റെ ഗിത്താർ ചാരിപ്പിടിച്ച് ,വലതു കൈവിരലുകൾ ഗിത്താർ കമ്പികളിൽ സമർപ്പിച്ച്, സ്ത്രീശരീരത്തിന്റെ ശക്തിസൗന്ദര്യങ്ങൾ അടിമുടി ലയിപ്പിച്ച് കറുപ്പഴകിലാടുന്നു  നർത്തകി. Triana Al Arte Flamenco എന്ന് താഴെ പരിചയപ്പെടുത്തൽ. കറുത്ത പ്രതിമയ്ക്ക് മുന്നിൽ കറുത്ത ടോപ്പുകളിട്ട അമ്മുവിനേയും മിനിയേയും നിർത്തി ഒരു പടമെടുത്തു. ചിത്രത്തിൽ ട്രിയാനയുടെ സർവ്വാധിപയെപ്പോലെ ഫ്ലമെൻകോ സ്മാരകം ഉയർന്നു നിന്നു. പിന്നിലെ കെട്ടിടത്തിന്റെ മുഖപ്പിൽ ചത്വരത്തിന്റെ പേരു വായിക്കാം. ആൾട്ടസാനോ. (Plaza del Altazano)

അനുരാഗിക്ക് ആദ്യസംഗമത്തിൽത്തന്നെ എല്ലാം സമർപ്പിച്ച പൊട്ടിപ്പെണ്ണാണ്  ഈ പാവം ട്രിയാന .അര മണിക്കൂറിനും അരക്കിലോമീറ്റർ നടത്തത്തിനുമിടയിൽ ടെക്സ്റ്റ് ബുക്ക് കാഴ്ചകളെല്ലാം കണ്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ
ഇതൊന്നുമല്ല ട്രിയാനയിലേക്ക് എന്നെ വശീകരിച്ചു കൊണ്ടുവന്നത്. അത് ആയിരത്തി നാനൂറുകളിൽ ഇവിടെയെത്തിയ ജിപ്സികളാണ്.വടക്കനിന്ത്യയിൽ നിന്നലഞ്ഞെത്തിയവർ .അല്ലലും അലച്ചിലും ആസ്വദിച്ച് അവർ അന്താലൂസിയൻ ഗ്രാമങ്ങളിൽ തമ്പ് കൂട്ടി .ആട്ടവും പാട്ടും പട്ടിണിയും പടം വരയുമൊക്കെയായി അവർ കഴിഞ്ഞു കൂടി. ചിട്ടയായി ജീവിതം ചവച്ചു തീർക്കുന്ന പരിഷ്ക്കാരികൾക്ക് ചിട്ടയോ ചട്ടങ്ങളോ ഇല്ലാത്ത ജിപ്സി ജീവിതം സാമൂഹ്യവിരുദ്ധമായി.അവരവരെ ഗിത്താനോകൾ എന്നപമാനിച്ച് മാറ്റി നിർത്തി.  ഗിത്താനോ എന്നത് ജിപ്സികളുടെ വിളിപ്പേരു പോലെയായിട്ടുണ്ടെങ്കിലും അതിന്റെ നേരർത്ഥം മാന്യമായി ജീവിക്കാത്തവൻ എന്നാണ്. മാന്യത ! അത്  ഡിക്ഷ്ണറി നിർവ്വചിക്കുന്നുമില്ല. ജിപ്സികളുടെ ജീവിതവും ചേരികളും കലകളുമായിരുന്നു ഈ കരയുടെ ആത്മാവ്.ഇന്നും ഈ ജിപ്സി ഹാങ്ങ് ഓവർ ആണ് ട്രിയാനയുടെ കൈമുതൽ.

ഭാവിയെ പ്രതീക്ഷിക്കുകയോ വർത്തമാനത്തെ ആസ്വദിക്കുകയോ ചെയ്യാത്ത പിന്തിരിപ്പനാണ് ഞാനെന്ന് എന്റെ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. റോമിലേയും ആതൻസിലേയും എഫെസ്സസ്സിലേയും ബീസിപ്പറമ്പുകളിലേക്ക് എന്നെ കൊണ്ടുപോയ കൂടോത്രത്തിന്റെ പേര് ഭൂതകാലാസക്തി എന്നു തന്നെയാണ്. ചികിത്സയ്ക്കു വഴങ്ങാത്ത ഈ ഭ്രാന്തിനൊപ്പം അല്പം മുഷിവോടെയാണെങ്കിലും അപ്പുവും അമ്മുവും നില്ക്കുന്നുവെന്നത് എന്റെ ഭാഗ്യം.(ഇതു തന്നെ കണ്ടോ, ട്രിയാനപ്പാലത്തിൽ നിന്ന് ഭൂതകാലത്തിന്റെ ഗുഹകളിലേക്ക് ഞാൻ ഊർന്നു പോയത് !)

ആൾട്ടസാനോ ചത്വരത്തിൽ നിന്നിറങ്ങി ജോസന്റ റോഡിലൂടെയും പേരു ചോദിക്കാതെ ഏതാനും ചെറുവഴികളിലൂടെയും ഞങ്ങളലഞ്ഞു. ഐസ് ക്രീം കടകളിൽ ചെന്ന് പല ഫ്ലേവറുകൾ മണത്തും രുചിച്ചും, സഞ്ചാരിക്കൂട്ടങ്ങൾക്കൊപ്പം കൂടി, അവരുടെ ഗൈഡിന്റെ അറിവുകൾ കവർന്നെടുത്തും, സോവനീർ ഷോപ്പുകളിൽ ചെന്ന് വെറുതെ വില ചോദിച്ചും വിലപേശിയും ടപാസ് റെസ്റ്റോറന്റുകളിൽ കയറിച്ചെന്നിരുന്ന് രാത്രി പതിനൊന്നിനാരംഭിക്കുന്ന ഫ്ലമെൻകോ ഷോയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞും ഒന്നൊന്നര മണിക്കൂറോളം ഞങ്ങൾ ട്രിയാനയുമായലഞ്ഞു. അതിനിടയിൽ രണ്ടു പള്ളികളും സെറാമിക്ക് വർക്ക്ഷോപ്പും പ്രദർശനശാലയും ഞങ്ങൾക്ക് മുന്നിലെത്തി. പക്ഷേ വാതിലുകൾ അടഞ്ഞു കഴിഞ്ഞിരുന്നു.

നിരന്തരം ചിലയ്ക്കുന്ന കിളികളുടെ കൂടാണ് ട്രിയാന. മൂകമാവുന്ന ഒരു നിമിഷം പോലുമില്ല. മുക്കാൽ ഭാഗം സ്റ്റാളുകളും അടഞ്ഞുപോയ മെർക്കാഡോയിൽ പോലും ശബ്ദം നിറഞ്ഞുനിന്നു. പക്ഷെ സെറാമിക് വർക്ക്ഷോപ്പും എക്സിബിഷൻ ഹാളും നിന്ന കവല അസാധാരണമാം വിധം നിശ്ശബ്ദമായിരുന്നു. ഉള്ളിലെ കാഴ്ചകൾ നഷ്ടപ്പെട്ടതിന്റെ സങ്കടം തുടച്ചു കളയുന്നതായിരുന്നു പുറത്തെ ചുമരിലെ കാഴ്ചകൾ. ഇതിഹാസകഥാപാത്രങ്ങളുടെ ജീവൻ തുടിക്കുന്ന പൂണ്ണകായചിത്രങ്ങൾ ഏതാനും സെറാമിക് പ്ലേറ്റുകളിലെ വരകൾ ഒത്തുചേർന്ന്  ചമച്ചെടുക്കുന്നത്  ഞങ്ങളെ അത്ഭുതപ്പെടുത്തി.പടയണിക്കോലങ്ങൾ അനേകം പാളത്തുണ്ടുകളിൽ വരച്ചു ചേർത്തുണ്ടാക്കുന്ന അതേ കലാചാതുരി .പുറം ചുമരിലെ കലാകേമത്തം കണ്ട് മറ്റു സഞ്ചരികൾക്കൊപ്പം ഞങ്ങളും നിശ്ശബ്ദരായി നിന്നു.





ഗ്വദാൽകിവിർ നദിയുടെ കൈവഴികൾ കുഴച്ചു നൽകിയ കളിമണ്ണിലാണ് ട്രിയാനയുടെ വിശിഷ്ട ടൈലുകൾ നീലനിറത്തിൽ വിരിഞ്ഞിറങ്ങിയത്. കളിമൺ രൂപങ്ങൾ ചുട്ടിറങ്ങിയത്.കലാവിരുതന്മാർ അവയിൽ നിറങ്ങളും ചിത്രങ്ങളും ചേർത്തു. അസുളെഹോസ് (azulejos)എന്നവ പ്രശസ്തമായി. അന്താലൂസിയയിലെ വീടുകളിലും പള്ളിച്ചുമരുകളിലും ഗോപുരത്തുഞ്ചങ്ങളിലും കൊട്ടാരങ്ങളിലും ഈ കളിമൺപിറവികൾ വിലസുന്നു. സെവിയയിലെ എസ്പാന്യ ചത്വരത്തിലെ വമ്പൻ കെട്ടിട സമുച്ചയം ഉണ്ടാക്കിയിരിക്കുന്നത് തന്നെ ട്രിയാനയുടെ സെറാമിക് വൈദഗ്ദ്യം വിളിച്ചു പറയാനാണെന്ന് തോന്നുന്നു. അത്രയ്ക്കുണ്ട് ട്രിയാന ടൈലുകളുടെ സാന്നിധ്യം. ഇന്ന് കളിമണ്ണ് കിട്ടാനില്ല. സെറാമിക് ഫാക്ടറികളും വർക്ക്ഷോപ്പുകളുമില്ല. ട്രിയാന ടൈലുകൾ അപൂർവ്വമായിരിക്കുന്നു. അല്ലെങ്കിൽത്തന്നെ ഇന്നത്തെ കോലംകെട്ട കെട്ടിടങ്ങൾക്ക് എന്തിനാണ് ട്രിയാന ടൈലുകളുടെ നീലക്കെട്ട്?




ഇനി ജിപ്സിക്കോളണിയിലൂടെ വെറുതെയൊന്നു കറങ്ങി നടക്കണം. വെറുതെ ഒരലച്ചിൽ.അങ്ങനെയൊരാഗ്രഹം ബാക്കിയുണ്ട് .ഒരു കാൽപ്പനിക ഭൂമിയായാണ് മനസ്സിൽ ഈ കോളണിയുള്ളത്. ജിപ്സികളുടെ പരാമ്പരാഗത ചേരികളായ കൊരാലകൾ ഇന്ന് നിലവിലില്ലെന്ന് 'വിക്കി'യും വിക്കാതെയും ഗൂഗിൾ പറയുന്നു.ആയിരത്തിത്തൊള്ളായി എഴുപത്തിയേഴിലാണ് സെവിയ്യ മുൻസിപ്പാലിറ്റി ജിപ്സികളെയെല്ലാം വാരിക്കൂട്ടി മുവായിരം യൂണിറ്റുകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റിയത്. ഭേദപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ തുടങ്ങിയ കോളണി മെല്ലെ മെല്ലെ ക്ഷയിച്ചു തുടങ്ങി. ഇന്നത് പാവപ്പെട്ടവരുടേയും വെറുക്കപ്പെട്ടവരുടേയും തൊഴിലില്ലാത്തവരുടേയും ലഹരിയുടേയും ദരിദ്രകലാകാരന്മാരുടേയും അന്താലൂസിയൻ മേൽവിലാസമാണ്.അലഞ്ഞു തിരിയുന്ന ദരിദ്രകലാകാരന്മാർ എല്ലായിടത്തും ക്രിമിനലുകളാണ്. നഗരത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പോലീസ് കുറ്റവാളികളെത്തേടി 'മുവ്വായിരം വീട്' കോളണിയിലെത്തുമത്രെ. നിറംകെട്ട ജീവിതങ്ങൾക്കിടയിലും പഴയ ജിപ്സി പാരമ്പര്യങ്ങൾ ഇപ്പോഴും പുലരുന്നുണ്ടത്രേ. നിറമാർന്ന ആടകളുമായി ഫ്ലമൻകോ നൃത്തവും നേർത്തനിലവിളിയുടെ പതിഞ്ഞ താളത്തിലൊഴുകുന്ന ഗാനങ്ങളും ഹൃദയത്തിലേക്ക് നേരിട്ട് ലഹരി കുത്തിവെയ്ക്കുന്ന ഗിത്താർ വായനയുമൊക്കെ Las Tres mil viviendas എന്ന മുവായിരം വീട് കോളനിയിൽ ഇപ്പോഴും സജീവമാണെന്നാണ് ഞങ്ങൾ വായിച്ചിട്ടുള്ളത്.

ആൾട്ടസാനോ പ്ലാസയിലേക്ക് തിരിച്ചെത്തിയപ്പോൾ ഒന്നു രണ്ടു സഞ്ചാരിക്കൂട്ടങ്ങളോട് ഞങ്ങൾ ജിപ്സിക്കോളണിയെക്കുറിച്ച് ചോദിച്ചു. മുവായിരം വീട്ടിലേക്കുള്ള വഴി ചോദിച്ചു. പാപങ്ങളുടെ പന്നിക്കൂട്ടിലേക്കോ കുറ്റങ്ങളുടെ കൂടാരത്തിലേക്കോ പോകുന്നവരെപ്പോലെ അവർ ഞങ്ങളെ തുറിച്ചു നോക്കി. എയ് .അത് നിങ്ങൾക്ക് പോകാൻ പറ്റിയ ഇടമല്ല. ടാക്സിക്കാറുകൾ പോലും അങ്ങനെ പോകാറില്ല. അവരുടെ നേതാവ്  ഞങ്ങളെ നിരുത്സാഹപ്പെടുത്തി. വഴിയിൽ വെച്ച് ഒരു ടാക്സിക്കാരനോടും ഞങ്ങൾ ചോദിച്ചു നോക്കി. അയാളുടെ സ്പാനിഷ് മനസ്സിലായില്ലെങ്കിലും മറുപടിയിലെ നീരസവും താല്പര്യക്കുറവും വ്യക്തമായിരുന്നു.


എവിടേക്കൊക്കെ കറങ്ങിയാലും ട്രിയാനയിലേക്ക് തന്നെ മടങ്ങിയെത്തുന്ന ജിപ്സികളെപ്പോലെ ആൾട്ടസാനോ കവലയിലൂടെ ബെട്ടിസ് റോഡിലേക്ക് തന്നെ ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു. നദിക്ക് ഓരം ചേർന്നൊഴുകുന്ന റോഡ്. അലുമിനിയം കസേരകളിലിരുന്ന് ഇളം വെയിലും ചെറു ഭക്ഷണവും തിന്നുന്നവർക്ക് കുട പിടിച്ചു കൊടുക്കുന്ന ഓറഞ്ച് മരങ്ങളുടെ നിര .ഞങ്ങൾ റോഡിനറ്റത്ത് സെവിയ്യയെയും കാർമ്മൻ ചാപ്പലിനേയും പുയൻറ ഇസബെല്ലയേയും കാണാവുന്ന ഒരു മേശ സ്വന്തമാക്കി. വിശപ്പൊന്നുമില്ല. ക്ഷീണവുമില്ല. പക്ഷേ മനസ് വിതുമ്പുന്നുണ്ട്. കാമുകിയെ നഷ്ടപ്പെട്ട കവിയെപ്പോലെ ഞാൻ ആനന്ദധാരയിലെ ചില വരികൾ പാടി.  വായിച്ച് വായിച്ച് ട്രിയാനയോടും ജിപ്സിക്കോളണിയോടും വല്ലാത്തൊരടുപ്പം തോന്നിയിരുന്നു. നിറം നിറഞ്ഞ കൊറാലകൾ (Corrales - സ്പാനിഷ്) .നക്ഷത്രങ്ങളെ കൂട്ടിപ്പിടിച്ചെടുത്ത് ആകാശത്തേക്ക് പറപ്പിക്കുന്നതുപോലെയുള്ള ഗിത്താർ സ്വനങ്ങൾ. ഫ്ലമെൻകോയ്ക്ക് ചുവടുവെച്ചു പഠിക്കുന്നൊരു കൗമാരക്കാരി. മഞ്ഞയും നീലയും ചുവരുകളുള്ള കെട്ടിട്ടടങ്ങൾക്കിടയിലെ ഇടുങ്ങിയ വഴിയിലേക്ക് ഗോളടിക്കുന്ന, നിക്കർ  മാത്രമിട്ടൊരു പത്തു വയസ്സുകാരൻ. കൊറാലയുടെ രണ്ടാം നിലയിൽ വലിച്ചുകെട്ടിയ ബെഡ്ഷീറ്റിന് പിന്നിൽ നിന്നുയരുന്ന ഫ്ലമെൻകോ ഗാനത്തിന്റെ തേങ്ങൽ.നടുമുറ്റത്തിരുന്ന് ലഹരിപ്പുക നുണയുന്ന , ദേഹമാകെ പച്ചകുത്തിയ യുവാക്കൾ. മുറ്റത്തെ മരത്തിൽ ചാരിവെച്ചിരിക്കുന്ന കുറ്റപ്പാട് തീർത്ത മീൻവലകൾ. അങ്ങനെയങ്ങനെ.... ദിവസങ്ങളായി ഞാൻ വരച്ചും നിറം നിറച്ചും തയ്യാറാക്കിയ ചിത്രങ്ങൾ. ഒന്നുമില്ല. ഒന്നും കാണാനില്ല.മനസ്സിന്റെ ചുവരുകളിൽ നിന്ന് അതെല്ലാം കീറിക്കളയണം .അഴുക്കുപിടിച്ച അഴകില്ലാത്തൊരു ചുമരപ്പോൾ ബാക്കിയാവും. ഇതൊരു പരാജയപ്പെട്ട യാത്രയാവും. കെട്ടിടങ്ങൾക്കും പള്ളികൾക്കും ബാറുകൾക്കും ആൾത്തിരക്കിനുമിടയിലെവിടെയോ 'ജിപ്സിക്കാലം' ഒളിക്കപ്പെട്ടിരിക്കുന്നു.

ഞങ്ങൾ ഒരു പ്ലെയ്റ്റ് കുക്കീസിനും  രണ്ട്   Cafe con Leche കാപ്പിക്കും എനിക്കൊരു മൊഹിറ്റോയ്ക്കും ഓർഡർ കൊടുത്തു.നാരങ്ങാനീരിൽ പുതിനയും റമ്മും ചേർത്ത സൊയമ്പൻ പാനീയമാണ് മൊഹിറ്റോ. ഓർഡർ പറഞ്ഞു കഴിഞ്ഞപ്പോഴാണ് റമ്മിന്റെ സാന്നിധ്യം ഓർത്തത്. ഏതാനും മണിക്കൂറായി ഏൽക്കുന്ന പോക്കുവെയിലും മുവായിരം വീട് കോളണിയിലെത്താതെ പോയതിന്റെ നിരാശയും ചേർന്ന് തലച്ചോറിൽ മൈഗ്രേയ്ൻ മിശ്രിതം തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്. റമ്മ്, അൽപമാണെങ്കിൽ പോലും ഈ സമയത്ത് അപകടകാരിയാവും. ഞാൻ വെയ്റ്ററെ തിരിച്ചുവിളിച്ച് മൊജിറ്റോയിൽ റമ്മ് വേണ്ടെന്ന് പറഞ്ഞു. അയാൾ ഒന്നിരുത്തിച്ചിരിച്ചു തിരിച്ചുപോയി. ഇതിപ്പോ ഗ്യാസില്ലാത്ത സോഡ പറഞ്ഞ പോലായല്ലോയെന്ന്  അമ്മു പൊട്ടിച്ചിരിച്ചു.



നെടുനീളത്തിൽ ഓർഡർ ചെയ്ത Cafe con Leche നമ്മുടെ പാൽ കാപ്പിയായിരുന്നു. നല്ല കടുപ്പം. നല്ല രുചി.നിറയെ പത. കുക്കീസും ഗംഭീരം. മൊഹിറ്റോയും ഉഗ്രൻ.റമ്മും സോഡയും കൂടി ചേർക്കാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. നദിയിലൂടെ ധാരാളം കയാക്കുകൾ നീങ്ങുന്നുണ്ട്. സുവർണ്ണ ഗോപുരത്തിൽ സായാഹ്നം കൂടുതൽ സ്വർണ്ണം പൂശുന്നുണ്ട്. ബില്ലും ടിപ്പും കൊടുത്തിറങ്ങുമ്പോൾ ഞാൻ വെയ്റ്ററോട് ഇംഗ്ലീഷിലൊന്ന് പിറുപിറുത്ത് നോക്കി - ജിപ്സികളെക്കുറിച്ച്, അവരുടെ കോളണിയെക്കുറിച്ച്.അയാൾക്കത് മനസ്സിലായില്ല എന്നു തോന്നുന്നു. ടിപ്പ് കൊടുത്തത് വെറുതെയായി. കൗണ്ടറിൽ ചെന്നെന്നെ നോക്കി അയാൾ വീണ്ടും ചിരിച്ചു. മൊഹിറ്റോയിൽ റം വേണ്ടെന്ന് പറഞ്ഞപ്പോൾ ചിരിച്ച അതേ ചിരി.

രണ്ട് റസ്റ്റോറന്റുകൾക്കിടയിലൂടെ ഒരു നടവഴി പടിഞ്ഞാട്ട് പോകുന്നുണ്ട്. അത് പുരസ് റോഡിൽ ചെന്നു മുട്ടുന്നതും ടെട്ടേറിയ ബാഗ്ദാദിൽ കാഴ്ചയെത്തുന്നതും ഒന്നിച്ചാണ്.കഫേ ബാഗ്ദാദ്.ടെറ്റേറിയ ബാഗ്ദാദ്  എന്നും പേരുണ്ട്. കുടിക്കുന്നത് കാപ്പിയാണോ ചായയാണോ എന്നനുസരിച്ച് പേര് മാറ്റിപ്പറയാം. അല്ലെങ്കിൽ ഒന്നും പറയാതെ അകത്തെ വട്ടക്കുഷ്യനിലിരുന്ന് കടുപ്പിച്ച ഷെറി മൊത്തിക്കുടിക്കാം.
ആത്മാക്കൾ പുകയുന്ന സെമിത്തേരിയുടെ ഗന്ധമായിരുന്നു മിഡിൽ ഈസ്റ്റ് ചുവയുള്ള കഫേയ്ക്ക്. ചുടലനൃത്തത്തിനു ചേർന്ന താളങ്ങൾ അവിടത്തെ തളങ്ങളിൽ തങ്ങി നിന്നിരുന്നു. വിവിധയിനം ഹുക്കകളിൽ വീർപ്പുമുട്ടുന്ന വിവിധഗന്ധപ്പുകകൾ. പുറത്തെ ബൈക്ക് ചാരി ഒരു ക്രിസ്തുരൂപൻ. നീണ്ട താടി മുടി, കരുണയിറ്റുന്ന പാതിമയങ്ങിയ കണ്ണുകൾ.ഷർട്ടെന്നോ ജുബയെന്നോ തരം തിരിക്കാനാവാത്ത മേൽവസ്ത്രം. കാഷായനിറം. അതിലെ പ്രിൻറുകൾ 'ഓം' ആണോ എന്ന് ഞാൻ ശങ്കിച്ചു .അല്ല, ചക്രങ്ങളാണ്. ചെറിയ കാളവണ്ടിച്ചക്രങ്ങൾ പോലെ. നല്ല ഉയരം.ശരീരത്തിന്റെ പേശിപ്പെരുപ്പം വ്യക്തം. ഒരു കരുത്തൻ ക്രിസ്തു അഥവാ muscular Jesus. ഒരവസാനശ്രമം, ജിപ്സിക്കോളണിയെക്കുറിച്ചൊരന്വേഷണം,കരുത്തൻ ക്രിസ്തുവിനോട്'ഞാൻ അതു ചോദിച്ചു .അവൻ അനുകമ്പാപൂർവ്വം ചിരിച്ചു. അവന്റെ പച്ചകുത്തിയ വലത് കയ്യിലെ വൈൻ ഗ്ലാസിൽ കിടന്ന് ചുവന്ന സാൻഗ്രിയയും ചിരിച്ചു.സാൻഗ്രിയ. സ്പെയിനിന്റെ സ്വന്തം സാൻഗ്രിയ .ആ പേരിനു തന്നെയുണ്ട് ഒരു ലഹരി .തണുപ്പിച്ച ചുവപ്പൻ വൈനിൽ പഴങ്ങളോ പഴച്ചാറുകളോ ചേർത്ത് മേമ്പൊടിക്ക് ബ്രാണ്ടിത്തട്ടവുമിട്ട് വരുന്ന മോഹനയക്ഷിയാണ് സാൻഗ്രിയ. സാൻഗ്രിയയോട് ഞങ്ങൾ ചോദ്യമാവർത്തിച്ചു.ട്രിയാനയുടെ ജിപ്സികൾ എവിടെയാണ്? എവിടെയാണ് അവരുടെ നിറങ്ങളിൽ മുക്കിയെടുത്ത കൊരാലകൾ ? എവിടെയൊണ് അവരുടെ ഇപ്പോഴത്തെ മുവായിരം വീട് കോളണി?
ക്രിസ്തുവും സാൻഗ്രിയയും ചിരിച്ചു. ഇത്തിരി കുടിക്കൂ എന്ന് സാൻഗ്രിയ വൈൻ ഗ്ലാസിൽ അഴിഞ്ഞാടി.
ട്രിയാനയുടെ ജിപ്സികൾ ഇന്ന് ട്രിയാനക്ക് പുറത്താണ്, സെവിയ്യയിൽ.നഗരകേന്ദ്രത്തിൽ നിന്നും വളരെ ദൂരെ.
അതൊരു പുതിയ അറിവായിരുന്നു. ജിപ്സികളില്ലാത്ത ജിപ്സിക്കോളണി. ജിപ്സി ബാറിയോ.(തെക്കൻ സ്പെയിനിലെ മിക്ക നഗരങ്ങളിലും ഒരു ജൂതക്കോളണിയുണ്ടാകും. വളരെ ഇടുങ്ങിയ കല്ലു വിരിച്ച വഴികളും സിനഗോഗുകളുമൊക്കെയായി.എന്നാൽ ജൂതന്മാരെയെല്ലാം സ്പെയിൻ എന്നേ ആട്ടിയോടിച്ചു കഴിഞ്ഞു. പക്ഷേ ടൂറിസം ബ്രോഷറുകളിൽ ബാറിയോ ജൂഡയുടെ പ്രലോഭനങ്ങളുണ്ട്)
ഞാൻ പാതവക്കിലെ സ്ട്രീറ്റ് ലൈറ്റ് നോക്കി നിൽക്കുകയായിരുന്നു. ഏതോ വികൃതിച്ചെക്കൻ അതിന്റെ മനോഹരമായ തൂക്കുവിളക്കുകൾ എറിഞ്ഞുടച്ചത് പോലെയായിരുന്നു എനിക്ക് .പോക്കുവെയിലിന്റെ തിളക്കത്തിലും എന്റെ മുഖം മങ്ങി.
അതിൽ നിരാശപ്പെടാനൊന്നുമില്ല. സാൻഗ്രിയായുടെ  ചെഞ്ചുബനങ്ങൾ ആസ്വദിക്കുന്നതിനിടയിൽ അയാൾ ആശ്വസിപ്പിച്ചു. പത്ത് പതിനൊന്നു കഴിഞ്ഞാൽ ഏതെങ്കിലും ഫ്ലമൻകോ ബാറിൽ പൊയ്ക്കൊള്ളൂ. സെവിയ്യയിലെ എല്ലാ നല്ല ആർട്ടിസ്റ്റുകളും ജിപ്സികളാണ് .

സമയം ഏഴായിരിക്കുന്നു. യുറോപ്യൻ കരയിൽ നിന്ന് മടങ്ങാൻ സൂര്യന് മടിയാണ്. അത് കൊണ്ട് ഇരുട്ടാവാൻ ഒമ്പത് കഴിയും. എങ്കിലും ഏഴു മണി ,ഏഴു മണി തന്നെ. നാലു കിലോമീറ്റർ നടക്കാനുമുണ്ട്. വൈകിയാൽ ഫ്ലാറ്റിലിരുന്ന് അമ്മ എരിപൊരി തുടങ്ങും. ഞങ്ങൾ ബാഗ്ദാദ് കഫേയോട്  വിട പറഞ്ഞ് പുരസ് റോഡിലൂടെ നടന്നു തുടങ്ങി. പുരെസ് റോഡ് ചെന്നു കയറുന്നത് ട്രിയാനപ്പാലത്തിനോട് ചേർന്ന ആൾട്ടസാനോ ചത്വരത്തിലേക്ക് തന്നെയാണ്.




മൂന്ന് ചുവടിനു മുമ്പേ കഫേയിൽ നിന്ന് നക്ഷത്രങ്ങളുടെ പിടച്ചിൽ കേട്ടു .നക്ഷത്രങ്ങൾ കൂടു വിട്ടു പറക്കുന്ന ശബ്ദം. അവ മെല്ലെ മെല്ലെ പറന്നുയരുകയാണ്. ഞങ്ങൾക്ക് തിരിച്ചു നടക്കാൻ അത് മതിയായിരുന്നു. കഫേയുടെ ഉള്ളിലെ വട്ടക്കുഷ്യനുകളിൽ ഞങ്ങൾ ചെന്നിരുന്നു. മെലിഞ്ഞൊരു ഊശാൻ താടിക്കാരൻ ഗീത്താറിന്റെ തന്ത്രികളിൽ നിന്ന് തിളക്കമുള്ള താരങ്ങളെ തട്ടിപ്പറത്തുകയാണ്. അസാമാന്യമായ വായന. കുറച്ചു കഴിഞ്ഞപ്പോൾ അതിഥികൾക്ക് വീഞ്ഞും മറ്റും നൽകിയിരുന്ന സുന്ദരിക്കുട്ടി അയാൾക്കൊപ്പം ചേർന്നു പാട്ടു തുടങ്ങി.ഗിത്താർ താളമിട്ടു പിൻവാങ്ങി. പാട്ടിന്റെ ഇടവേളകളിൽ പഴയ പോലെ ഗിത്താർ ഉഷാറായി. ഫ്ലമെൻകോ ഗിറ്റാർ വായനയും ക്ലാസിക്കൽ ഗിറ്റാറും ഗ്വദാൽകിവിർ നദിയുടെ എതിർ കരകൾ പോലെ വ്യത്യസ്തമാണ്. വായ്പാട്ടാകട്ടെ തേങ്ങൽ പോലെ വലിഞ്ഞു വലിഞ്ഞു നീങ്ങുകയാണ്,വലിഞ്ഞു വലിഞ്ഞ് മുറുകുന്നൊരു മനസ്സ് വിതുമ്പുന്നത് പോലെ .ചിലപ്പോളത് വിരഹവിഹ്വലയായ കാമുകിയുടെ കണ്ണീരാവും. അല്ലെങ്കിൽ പൊതുസമൂഹത്താൽ ആട്ടിയോടിക്കപ്പെട്ട അധഃകൃത ഗോത്രങ്ങളുടെ നിരാശയും പ്രതിഷേധവും .വിവാഹസ്വപ്നങ്ങളിൽ വീണുപോയവളുടെ ആനന്ദം അനുഭവിപ്പിക്കുന്ന കല്യാണപ്പാട്ടുമാവാം. അന്താലൂസിയൻ ജിപ്സികളുടെ പ്രാദേശിക ഭാഷയായ 'കാലോ'യിലാണ് പട്ടിലെ ശീലുകൾ .ചില സംസ്കൃത വാക്കുകളും ഈ ഭാഷയിലേക്ക് കുടിയേറിയിട്ടുണ്ട്.വരികളിലെ വികാരതീവൃത പാട്ടുകാരിയുടെ മുഖത്തും ശരീരചലനങ്ങളിലും തർജ്ജമ ചെയ്യപ്പെടുന്നുണ്ട്.

ഞങ്ങൾ ജിപ്സികൾ
അലഞ്ഞു നടക്കുന്നവർ
അലച്ചിലാണ് ജീവിതം
അതാർക്കും മാറ്റാനാവില്ല.

എവിടേക്കോയുള്ള വഴികളിലൂടെ
എവിടേക്കും പോകുന്നവർ.
ഈ നദിക്കരയിലിരുന്ന്
കലയുടെ കൂട തുറക്കുന്നവർ.

ഒരാൾ നീട്ടിപ്പാടുന്നു.
ഒരാൾ നൃത്തം ചെയ്യുന്നു.
ഒരുങ്ങി വരുന്നൂ പൂർണ്ണചന്ദ്രൻ
ഒരു ജിപ്സിപ്പെണ്ണിനിന്ന് കല്യാണം .

ഒരു പാട്ട് തീരുന്നു. ഗിത്താർ മുഴങ്ങുന്നു. മുറിയിൽ കൂടുതൽ പുക. കൂടുതൽ ആളുകൾ .കൂടുതൽ കൊക് ടേലുകൾ. കൂടുതൽ ചൂട്. ഗിത്താറിസ്റ്റ്  ടീഷർട്ട് ഊരിക്കളയുന്നു. മെലിഞ്ഞ നെഞ്ചിൽ ഉയർന്ന് നില്ക്കുന്ന വാരിയെല്ലിൽ ശ്വാസ കോശങ്ങൾ പതിഞ്ഞതാളം വായിക്കുന്നു. പെൺകുട്ടി വീണ്ടും പാടുന്നു .ഗിത്താർ കൂടെപ്പോവുന്നു.വിരൽ ഞൊടിച്ചും കൈയടിച്ചും കൂട്ടുമേളമായി കൂട്ടുകാർ.

ഒറ്റക്കലയുന്നു ഞാൻ ,ഒരു ജിപ്സിക്കുട്ടി.
ഭൂമിയെനിക്കമ്മ, സുര്യൻ സോദരൻ
വലിയ വടി വെച്ചെന്നെ വല്ലാതെയടിക്കല്ലേ
വലിയ കല്ലുകളാൽ വെറുതെയെറിയല്ലേ.
തല്ലു കിട്ടിയാൽ ഞാനോടും
കല്ലുകൊണ്ടാലും ഓടിപ്പോകും
ദൈവമേ, ഞനതല്ലാതെന്തു ചെയ്യാൻ?
ഞാനൊരു ജിപ്സിക്കുട്ടിയല്ലേ.
ഇതെനിക്കുള്ള ശാപമല്ലേ!

പാട്ടും ഗിത്താറും സങ്കടത്തിരകൾ ഉയർത്തുകയാണ്. ഒരു ഷോ നടത്തുകയൊന്നുമല്ലയവർ. സംഗീതം നൽകുന്ന സന്തോഷത്തിലേക്കും സന്താപത്തിലേക്കും മനസ്സിനെ മറകൾ മാറ്റി നിർത്തുകയാണ്. വീഞ്ഞോ ഷെറിയോ റമ്മോ ലഹരിപ്പുകയോ അവരെ സഹായിക്കുന്നുണ്ടാകാം.
(ഫ്ലമെൻകോ ഒരു ത്രിവേണീസംഗമമാണ് .ടോക്കെ (toque)എന്ന ഗിത്താറും കാൻറെ(cante)എന്ന പാട്ടും ബെയ്ലെ (Baile)എന്ന ടാപ് ഡാൻസും സംഗമിക്കുമ്പോൾ നാമതിൽ മുങ്ങിക്കുളിച്ചുപോവും. നമ്മുടെ ഒപ്പന പോലെ, മാർഗ്ഗംകളി പോലെ, തിരുവാതിരക്കളിപോലെ ഗ്രാമീണ കലയാണ് ഫ്ലമെൻകോ.ഈയടുത്താണ് അത് സ്റ്റേജുകളിലെ ഷോ ആയത് )

ബാഗ്ദാദിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങൾ വല്ലാത്തൊരു മൂഡിലായിരുന്നു. നിലാവ് പോലെ നേർത്തൊരു പാട മനസ്സിൽ തൂങ്ങുന്നുണ്ട്.കരച്ചിലും കവിതയും വരുന്നൊരാമ്പിയൻസ് .

അമ്മൂ. കുറച്ചു വരികൾ തോന്നുന്നുണ്ട് .ഫ്ലമെൻകോയ്ക്ക് പറ്റിയത്.
എന്നാൽ പോരട്ടെ, എന്നായി അമ്മു.

ഗന്ധമേറും പൂവാണ്  ഞാൻ തന്നത്.
ഗാഢമെൻ പ്രണയമല്ലോ നീ വലിച്ചെറിഞ്ഞത്.
ട്രിയാനാ. ട്രിയാനാ .. ഓ ട്രിയാന

അത്രയുമായപ്പോൾ ഞാൻ ഇടറിപ്പോയി. കണ്ണുകൾ നിറഞ്ഞുപോയി. ഫ്ലമെൻകോ മോണുമെന്റിലേക്ക്  നടന്നെത്തുന്നതുവരെ ഞങ്ങൾ നിശബ്ദരായിരുന്നു.


ഫ്ലമെൻകോ സ്മാരക പ്രതിമയോട് ചേർന്ന തിണ്ണയിൽ ഞങ്ങളിരുന്നു. ഒരു പ്രതിമ കൂടി കാണാനുണ്ട് .അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും ഇവിടെയുണ്ടോയെന്നെനിക്കുറപ്പില്ല. ചരിത്രം തന്നെ തള്ളിക്കളഞ്ഞവനാണ് .ജുവാൻ റോഡ്റിഗോ . .1492 ഒക്ടോബർ 12 ന് ക്രിസ്റ്റഫർ കൊളമ്പസിന്റെ ലാ പിന്ത (La Pinta) എന്ന കപ്പലിൽ ഈ നാവികനുമുണ്ടായിരുന്നു. കപ്പലോട്ടക്കാരായ അനേകം ട്രിയാന ജിപ്സികളിൽ ഒരാൾ. രാത്രി രണ്ടു മണിക്ക് ബഹാമിയൻ ദ്വീപ് അയാൾ കാണുന്നു. അയാൾ വിളിച്ചു പറഞ്ഞു - Teira ... Teira.(അതെ, തീരം, തീരം എന്നു തന്നെ. ഇന്ത്യയിൽ നിന്ന് പടർന്ന ജിപ്സികളുടെ ഭാഷയിൽ അങ്ങനെ ഒരു പാട് സംസ്കൃതപദങ്ങളുണ്ട്. ) ഒരു യൂറോപ്യൻ ആദ്യമായി അമേരിക്കൻ തീരം കാണുകയായിരുന്നു അപ്പോൾ .എന്നാൽ ആ ഖ്യാതി കൊളമ്പസ് കവർന്നെടുത്തു. റോഡ്റിഗോ വിസ്മൃതനായി. ബാഗ്ദാദ് കഫേയിൽ കേട്ട പാട്ട് തേങ്ങി വരുന്നു......
ദൈവമേ, ഞാനെന്തു ചെയ്യാൻ?
ഞാനൊരു ജിപ്സിക്കുട്ടിയല്ലേ.
ഇതെനിക്കുള്ള ശാപമല്ലേ!

ബാഗ്ദാദ് കഫേയിൽ നിന്നിറങ്ങുമ്പോഴേ മനസ്സിടിഞ്ഞു തുടങ്ങിയതാണ്. റോഡ്റിഗോയുടെ കഥ കൂടിയായപ്പോൾ ഗിത്താനോകൾ ( ഹിറ്റാനോ -സ്പാനിഷ് ) ഞങ്ങളുടെ മനസ്സുകളിലെ ഉരുൾപൊട്ടലുകളിൽ പിടഞ്ഞു.




സെവിയ്യ ഭാഗത്ത് ട്രിയാന ഇസബല്ലപ്പാലത്തിൽ നിന്ന് താഴോട്ടിറങ്ങി ,നദിയോട് ചേർന്ന നടപ്പാതയിലൂടെ ഞങ്ങൾ നടന്നു. വെയിലൊന്നൊതുങ്ങിയിട്ടുണ്ടെങ്കിലും ജരാക്കണ്ട് മരങ്ങളിൽ ചേക്കേറിയിരിക്കുന്ന പൂക്കളുടെ നീലക്കുത്തൽ അടങ്ങിയിട്ടില്ല. നദിയിൽ കയാക്കിങ്ങ് നടത്തുന്നവർ ഇനിയും കര പറ്റിയിട്ടില്ല. അവരെക്കാത്ത്  ബെറ്റിസ് റോഡിലെ ടപാസ് റെഡ്ടോറണ്ടുകളിലെ തീൻമേശകൾ അസ്വസ്ഥരാവുന്നുണ്ടായിരിക്കാം.പല നിറങ്ങൾ പൂശിയ ട്രിയാനച്ചുമരുകൾക്കപ്പുറത്ത് നിന്ന് ഒരു പള്ളിയുടെ മണി ഗോപുരം സെവിയ്യയിലേക്ക് എത്തി നോക്കുന്നുണ്ട്. ട്രിയാനയിൽ നടത്തിയ മിസ്സെലേനിയസ് അലച്ചിലിൽ ഞങ്ങളാ പള്ളി കണ്ടിരുന്നു.പുരെസ് റോഡിലെ വിശുദ്ധ അനയുടെ(Santa Ana/St.Ann) പതിഞ്ഞ പിങ്ക് നിറമുള്ള പള്ളി. ആ പള്ളിയുടെ മണിഗോപുരം ട്രിയാനപ്പാലത്തിൽ നിന്നേ കാണാം. നദിക്കക്കരെയുള്ള, ഉയരവും പ്രശസ്തിയും കൂടിയ ഹിരാൾദ ടവറിനെ നോക്കി അപകർഷതാബോധത്തോടെ അത് തല താഴ്ത്തി നിൽക്കുന്നു. എങ്കിലും ഹിരാൾദ   ടവറിന്റെ ഇരുണ്ടു കൂർത്ത ഗോഥിക്ക് ശൈലിയേക്കാൾ കേമം മൂറിഷ് സ്പർശമുള്ള ,ട്രിയാന ടൈലുകൾ പുതച്ച് സുന്ദരമായ ഈ മണി ഗോപുരം തന്നെയാണ് .ഇവിടെ നിന്ന് നോക്കുമ്പോൾ ട്രിയാനയുടേയും സെവിയ്യയുടേയും ഭാവങ്ങൾ ഏറെ വിത്യസ്തമാണ്. ഒരു നദിയേക്കാൾ ദൂരമുണ്ട് ഈ കരകൾക്കിടയിൽ. നിറത്തിൽ, സൗധരൂപങ്ങളിൽ, ഗന്ധങ്ങളിൽ, ആംമ്പിയൻസിൽ .അങ്ങനെയങ്ങനെ കാതങ്ങൾ ദൂരമുണ്ട്.

ഇസബെല്ലപ്പാലത്തിനടിയിലൂടെ ഊളിയിട്ടെത്തിയ കാറ്റ് ട്രിയാനയ്ക്കും സെവിയ്യയ്ക്കും ഇടയിൽ ഇത്തിരിനേരം തത്തിക്കളിച്ച്, ഗ്വദാൽകിവിർ  നദിയോട്   കിന്നരിച്ച് പടിഞ്ഞാറോട്ട് ട്രിയാനയിലേക്ക് കയറിപ്പോയി. ട്രിയാനയിൽ  ടപാസ് ബാറുകളിലും  റോഡരികിലും മരച്ചുവടുകളിലും  സായാഹ്നത്തോടൊപ്പം നുരയുന്ന വീഞ്ഞു ഗ്ലാസുകളിലും ഷെറിക്കോപ്പകളിലും അവൻ മുങ്ങി നിവരും. ആ ലഹരിയിൽ പഴയ ജിപ്സിക്കൂടാരങ്ങളിലേക്ക് വെച്ച് പിടിക്കും. പോകരുതെന്ന് ആരും അവനെ തടയില്ല .രാത്രികളിൽ അവിടെയെത്തുന്ന താന്തോന്നികളുമായി പുലരും വരെ കറങ്ങി നടക്കും.പാപരാ വെളുക്കുമ്പോൾ റോഡ്രിഗസിന്റേയും ബെൽ മൗണ്ടിനേറെയും പഴയ നാവികരുടേയും ആത്മാക്കൾക്കൊപ്പം ഗ്വദാൽകിവിറിന്റെ ഏതെങ്കിലും കൈവഴികളിലേക്കിറങ്ങി ഇസെബല്ലപ്പാലത്തിന്നടിയിലൂടെ തിരിച്ചു പോകും.

നടവഴിയോട് ചേർന്ന തിണ്ണയിൽ ഞങ്ങളിരുന്നു. ട്രിയാനയ്ക്കു മുകളിലൂടെ എല്ലാം പടിഞ്ഞാറോട്ട് പറന്ന് കൊണ്ടിരിക്കയാണ്,പോക്കുവെയിലും സൂര്യനും പക്ഷികളും.
പാലത്തിലൂടെ ധാരാളം സഞ്ചാരികൾ ട്രിയാനയിലേക്ക് കടക്കുന്നു, ട്രിയാനയുടെ ജിപ്സി സ്പർശമേൽക്കാൻ.



ഞാൻ തിണ്ണയിലേക്ക് മലർന്നു കിടന്നു. എന്തൊക്കെ വൃത്തികേടുണ്ടാവും അവിടെയൊക്കെ ,ഇങ്ങനെ കിടക്കരുത്' എന്നൊക്കെ മിനി പറയുന്നുണ്ട്. ഞാനാകാശത്തേക്ക് നോക്കിക്കിടന്നു. ഫ്ലമെൻകോ നർത്തകിയുടെ ബഹുവർണ്ണപ്പാവാട പോലെ മനോഹരമീയാകാശം. നീലയും കാറും കലർന്നിടത്തേക്ക് ചുവപ്പിഴകൾ നെയ്തു ചേർക്കുന്നു അസ്തമയസൂര്യൻ. ഗ്വാഡൽക്യുവർ നദിക്ക് മേൽ വട്ടമിട്ട് പറക്കുന്ന ചെറുകിളികൾ അതിൽ കറുപ്പിലും വെളുപ്പിലും ഡിസൈനിടുന്നുണ്ട്.

പക്ഷേ എവിടെയെന്റെ ജിപ്സികൾ? ഹിറ്റാനോകൾ?
നഗരം ഉപേക്ഷിച്ച ഏതോ കോണിൽ അട്ടിയിട്ടുകൂട്ടിയ മുവ്വായിരം കൂടുകളിൽ അവർ കലപില കൂട്ടുന്നു.ഉച്ചച്ചൂടിന്റെ പൊള്ളലിൽ പരസ്പരംകൊത്തിവലിക്കുന്നു, ചീത്ത വിളിക്കുന്നു. രാത്രിയുടെ അജ്ഞാതമായൊരു ആഭിചാരം നൽകുന്ന ഉണർവ്വിൽ പഴയ കൂടുകളിലേക്ക്, ട്രിയാനയിലേക്ക് കുഴഞ്ഞ ചിറകുകളുമായി പറക്കുന്നു. അവിട്ടെ പാട്ടായും ഗിത്താർ ചിണുങ്ങലായും നൃത്തമായും പരക്കുന്നു.

ഞാനാലോചിക്കുകയായിരുന്നു. ട്രിയാനയിൽ ഞങ്ങളെന്താണ് കണ്ടത്.? ഒരു ടൂറിസ്റ്റിന് മേനിപറയാനുള്ളതൊന്നും കണ്ടില്ല. അത്രയൊന്നും ആഘോഷിക്കപ്പെടാത്ത കുറച്ചുപള്ളികൾ, എവിടെയും കാണാവുന്ന കുറേ കഫേകൾ, ചായമടിച്ച വീട്ടു ചുമരുകൾ, നീലമുങ്ങിയ സെറാമിക് ടൈലുകൾ, കറുപ്പഴകിൽ രണ്ട് പ്രതിമകൾ , ബാഗ്ദാദ്, ബാഗ്ദാദിലെ ക്രിസ്തുരൂപന്റെ വലതുകൈയിലെ സാൻഗ്രിയയിൽ മുങ്ങി മരിച്ച ജിപ്സിക്കോളണി, ആളുകൾ ,ശബ്ദങ്ങൾ ...  അത്ര മാത്രം. എന്നിട്ടും ..

ചില സ്ഥലങ്ങൾ നാം കാണുകയല്ല, അറിയുകയാണ്. ചിലയിടങ്ങളിൽ നാം നടന്നു പോവുകയല്ല ,അവിടെ അലിഞ്ഞു തീരുകയാണ്. ചിലപ്പോൾ നാം മടങ്ങുന്നേയില്ല, പിന്നെയെത്ര യാത്രകൾ ചെയ്താലും, എത്ര ദൂരം സഞ്ചരിച്ചാലും.കരച്ചിലും കവിതയും കൂടിക്കുഴയുന്ന ഹിറ്റാനോച്ചുവ തലച്ചോറിൽ കലരുന്നു.  ഞാൻ പാടി.പടിഞ്ഞാറോട്ട് പോകുന്ന കിളികളോട് , സൂര്യനോട്  , അസ്തമയത്തോട്, നിറങ്ങളായ് നിരന്ന ചുമരുകളോട് ,കരയുന്ന കന്യകയോട് ,ഇല്ലാതെ പോയ
ജിപ്സിക്കൊരാലകളോട്.

പ്രിയേ, പോകുന്നു ഞാൻ
നൽകുന്നു നിനക്കെൻ ഹൃദയം
നാലറകളവ നാലു ചഷകങ്ങൾ
നാലിലും നിറച്ചുണ്ടെന്റെ പ്രേമം.
ട്രിയാന .... ട്രിയാന.... ഓ ട്രിയാനാ.....

ഞാൻ പാടി. അമ്മു ജയ്പൂർ സ്റ്റയിലിൽ വാഹ് വാഹ് പറഞ്ഞു.  റമ്മടിക്കാതെത്തന്നെ അച്ഛൻ  പൂസായിരിക്കുന്നു, വേഗം തിരിച്ചു പോകാം, എന്നായി മിനി.
ഞങ്ങൾ സെവിയ്യയിലേക്ക് തിരിച്ചുനടന്നു.ട്രിയാനയെ പ്രേമിച്ചവനോടുള്ള പരിഭവത്തിൽ സെവിയ്യയിലേക്കുള്ള റോഡ് കെറുവിച്ചു കറുത്തു കിടന്നു.